Friday 27 March 2015

ഓർമ്മകളിലേക്ക്


      കാത്തിരിപ്പുകൾക്കൊടുവിൽ ഞങ്ങളും ടൂർ പോവാൻ തീരുമാനിച്ചു. ഇത് കോളേജിലെ അവസാന നാളുകൾ. നാല് വർഷത്തെ കോളേജ് ജീവിതം ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു.ഓർക്കാനും ഓർക്കാനഗ്രഹിക്കാത്തതും.ഒരു തിരിഞ്ഞു നോട്ടത്തിനോ നഷ്ടങ്ങളുടെ വിലയിരുത്തലിനൊ  ഇനി സമയമില്ല. ബാക്കിയായ നിമിഷങ്ങളെ മനോഹരമാക്കുക. ഒരു ടൂറെന്നു കേട്ടപ്പോൾ ഞങ്ങൾക്കെല്ലാം തോന്നിയ വികാരം ഇതായിരുന്നു.വെറും രണ്ടു ദിവസത്തെ ടൂർ എങ്കിൽ പോലും   ഹൊഗെനക്കലും കൊടൈക്കനാലും എനിക്ക് സമ്മാനിച്ചത്‌ പ്രതീക്ഷകൾക്കതീതമായ അനുഭൂതിയായിരുന്നു.ഞങ്ങളെന്നു വെച്ചാൽ ഏകദേശം 40 ഓളം പേരുണ്ടാകും.എം ഇ എസിലെ അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർഥികൾ.പിന്നെ ഇ സി ഡിപാർട്ട്മെന്റിന്റെ സ്വന്തം നൗഫൽ സാറും,എടെറ്റ് ബിജോയ്‌ സാറും ലക്ഷ്മി മിസ്സും.
     
      ശനിയാഴ്ച രാവിലെ ഞങ്ങളെത്തിചേർന്നത്‌ ഹോഗനിക്കലാണ്. ഹൊഗെനെക്കൽ എന്ന
പേരിനെക്കാളുപരി  നരൻ  ഫിലിം ഷൂട്ടിംഗ് ലോക്കേഷൻ  എന്ന് പറയുന്നതായിരിക്കും തിരിച്ചറിയാനെളുപ്പം.വട്ടത്തോണിയിലെ യാത്ര തീർച്ചയായും പ്രതീക്ഷകൾക്കതീതമായിരുന്നു.
ജീവിതത്തിൽ ആദ്യമായാണ്  തോണിയിൽ വെള്ളച്ചാട്ടത്തിനു കുറുകെ സഞ്ചരിക്കുന്നത്.ഇവിടെ ഓരോ വട്ടതോണിയും പരസ്പരം മത്സരിക്കയായിരുന്നു. വെള്ളം തെറുപ്പിച്ചും വട്ടത്തിൽ കറങ്ങിയും.യാത്രക്കാരന്റെ മനസറിയുന്നവരാണ് തുഴയലുകാർ എന്ന് ഇടക്കെങ്കിലും തോന്നിപ്പോവും.തലയെടുപ്പോടെ നിൽക്കുന്ന പാറക്കെട്ടുകളും അവക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടവും യാത്രക്കാരെ പേടിപ്പെടുത്താൻ പാറയിടുക്കുകളിൽ നിന്ന് പുഴയിലേക്കെടുത്ത് ചാടുന്ന ചില വിരുതരും കൂടി രണ്ടുമൂന്നു മണിക്കൂർ മനോഹരമാക്കി തന്നു. എന്നിരുന്നാലും പുഴയുടെ  സൗന്ദര്യം തിരിച്ചറിയുന്നത് അതിലേക്കിറങ്ങുമ്പോളാണ്.
       ഹൊഗെനക്കലിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ സമയം ഉച്ച കഴിഞ്ഞിരുന്നു.പിന്നീട് ലക്ഷ്യ സ്ഥാനം കൊടൈക്കനാൽ.മുൻപ് കൊടൈക്കനാലിൽ പോയിട്ടുണ്ടെങ്കിലും ഓരോ തവണയും യാത്രകൾ നമുക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവങ്ങളല്ലേ.തീർച്ചയായും അത് നമുക്കൊപ്പമുള്ളവരെയും ആശ്രയിച്ചിരിക്കും.ഹൊഗനെക്കലിൽ നിന്ന് കൊടൈക്കനാലിലേക്കുള്ള 
ദീർഘ ദൂരയാത്ര ആരെയും മടുപ്പിക്കാത്ത പോലെ തോന്നി.എങ്ങനെ മടുപ്പിക്കാനാ എല്ലാരും  സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു.
     കൊടൈക്കനാൽ ഞങ്ങളെ വരവേറ്റത് കനത്ത മഞ്ഞോടുകൂടിയാണ്.അവിടെ എത്തിയപ്പോളേക്കും രാത്രിയേറെ കഴിഞ്ഞിരുന്നു.ബസിലെ ഉറക്കമില്ലാത്ത യാത്രയും ഹൊഗനെക്കലിലെ പകലും അപ്പോഴേക്കും ഞങ്ങളെ അലട്ടി തുടങ്ങിയിരുന്നു.അത് കൊണ്ട് തന്നെ  എല്ലാരും വിശ്രമിക്കാൻ  തീരുമാനിച്ചു. പിറ്റേ ദിവസവും തണുപ്പിനു യാതൊരു കുറവുമില്ലായിരുന്നു.മഞ്ഞും ഇടക്ക് അഥിതിയായെത്തുന്ന മഴയും അല്പ്പം അലോസരപ്പെടുത്തിയെങ്കിലും കൊടൈക്കനാൽ ആസ്വദിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു.രാവിലത്തെ ഭക്ഷണം കഴിച്ച് ചാറ്റൽ മഴയും കൊണ്ട് ഞങ്ങളിറങ്ങിയത്  റോമൻസിലെ പള്ളി കാണാനാണ്.പള്ളി മുറ്റത്ത്‌ കുറച്ചു നേരം നടന്നു.അപ്പോളേക്കും മഴയുടെ ശക്തി കൂടി വന്നിരുന്നു.ഒടുവിൽ മഴയ്ക്ക് നേരെ മുഖംതിരിച്ച്‌ ഞങ്ങൾ ബസിൽ കയറി.അടുത്ത ലൊക്കേഷൻ പൈൻ മരങ്ങൾക്കിടയിൽ.പൈൻ മരങ്ങളെ ലക്ഷ്യമാക്കി നീങ്ങുമ്പൊളും വഴിയോരക്കച്ചവടക്കാർ ആർത്തുവിളിക്കയായിരുന്നു. മഴ തീരട്ടെ എന്നു കരുതി കടകൾക്ക് ഓരം ചാരി നിന്നപ്പോൾ അവർ കൂടുതൽ വാചാലരായി.ഒടുവിൽ തിരഞ്ഞു പിടിച്ച് ഒരു തൊപ്പിയും വാങ്ങി ഞാൻ നടന്നു. പൈൻ മരങ്ങൾക്കിടയിലേക്ക്‌. അവക്കിടയിലൂടെ കുറച്ച് ദൂരം സഞ്ചരിച്ചു. അപ്പോഴേക്കും മഴ മാറി തുടങ്ങിയിരുന്നു. ഗുണ കേവും സൂയ്സൈഡ് പോയിന്റും കണ്ടു കഴിഞ്ഞപ്പോളേക്കും സമയം മൂന്ന് മണി കഴിഞ്ഞിരുന്നു.അപ്പോഴേക്കും വിശപ്പ്‌ കടന്നാക്രമിച്ചു തുടങ്ങി.
    വൈകീട്ടുള്ള ബോട്ടിങ്ങും സൈക്കിൾ റൈസും കഴിഞ്ഞപ്പോളെക്കും സമയം ഏതാണ്ട് സന്ധ്യയോടടുത്തിരുന്നു.പിന്നീട് രണ്ടു മണിക്കൂർ ഷോപ്പിംഗ്‌.നിരന്നു കിടക്കുന്ന കടകളിലെല്ലാം തന്നെ തിങ്ങി നിറഞ്ഞിരുന്നു യാത്രക്കാരുടെ സംഘങ്ങൾ. എന്തു വേണേലും വില പേശണം.അതിനു പിന്നെ മലയാളികളെക്കാൾ മിടുക്കരായി ആരുമില്ലല്ലോ.പക്ഷെ കടക്കാരായ തമിഴരും ഒട്ടും പിറകിലല്ലായിരുന്നു വാക്പയറ്റിൽ.കേരളത്തിലേക്ക് ഗൾഫ്‌ നാടുകളിൽ നിന്നും പണമൊഴുകുന്നു എന്ന് തുടങ്ങി അമല പോൾ,നയൻ‌താര വരെയുള്ള തമിഴ് സിനിമയിലെ മലയാളി നായികമാർ  വരെ എത്തി അവരുടെ നാവിൽ. പിന്നെ വിട്ടുവീഴ്ചകൾ ചെയ്തുതുടങ്ങി.എന്നിട്ടും വലിയ മെച്ചമൊന്നുമുണ്ടായില്ല.രണ്ടുമണിക്കൂറിനു പക്ഷെ അര മണിക്കൂറിന്റെ ആയുസ് പോലും ഇല്ലാത്ത പോലെ തോന്നി.തിരിച്ച് ബസിൽ കയറുംമ്പോളെക്കും സമയം 8 മണി കഴിഞ്ഞിരുന്നു.ഇനി ബാക്കി അവശേഷിക്കുന്നത് കലാശക്കൊട്ടായി ക്യാമ്പ് ഫയർ മാത്രം.അപ്പോഴും മഴ ഞങ്ങളെ പിരിയാതെ പിൻ തുടരുന്നുണ്ടായിരുന്നു.പക്ഷെ അതൊന്നും ക്യാമ്പ് ഫയറിനെയോ ഞങ്ങളെയോ തെല്ലും ബാധിച്ചിരുന്നില്ല.
    ക്യാമ്പ് ഫയറും ഭക്ഷണവും കഴിഞ്ഞ് തിരിച്ച് ബസിൽ കയറുമ്പോൾ  ഈ രാത്രി അവസാനിക്കാതിരിക്കട്ടെ എന്ന് തോന്നിപ്പോയി.രണ്ടു ദിവസം എത്രയോ വേഗത്തിൽ കടന്നു പോയി.പരാതിയും പരിഭവങ്ങളും ഇല്ലാതെ.ഒടുവിൽ കൊടൈക്കനാലും ഞങ്ങളെ യാത്ര അയക്കുകയാണ്. നിറ കണ്ണുകളോടെ ഒരായിരം ഓർമ്മകൾ നെയ്തു തന്നെന്ന ചാരുതാർഥ്യത്തോടെ. 

Wednesday 18 February 2015

ഞാൻ നുജൂദ്,വയസ് 10 ,വിവാഹ മോചിത

മനക്കരുത്തിന്റെ, ആത്മ ധൈര്യത്തിന്റെ  അന്താരാഷ്ട്ര ബിംബമായി ദി ന്യൂ യോർക്കർ  വിശേഷിപ്പിച്ച ,യമൻ  ചരിത്രത്തിൽ  ഒരു  പുതിയ അദ്ധ്യായത്തിനു തുടക്കം കുറിച്ച നുജൂദ് അലി, ലോകത്തിലെ  ഏറ്റവും  പ്രായം  കുറഞ്ഞ വിവാഹ മോചിത.നുജൂദ്  അലിയുടെ കഥയ്ക്ക്  കാലത്തിന്റെ  പഴക്കമേറെയില്ല. ആത്മ ധൈര്യത്തിന്റെ അതി ജീവനത്തിന്റെ  തന്റെ  ജീവിതം ഡെൽഫിൻ മിനോയിക്കൊപ്പം ചേർന്ന് ലോകത്തോട്‌ വിളിച്ചു പറയാൻ അന്ന്  ആ പത്തുവയസുകാരി കാണിച്ച ധൈര്യം ഇന്നും ഭാഷ ഭേദമന്യേ  ചർച്ച ചെയ്യപ്പെടുന്നു.       നുജൂദ് അലി  അസാധാരണമായ കഴിവുകളുള്ള,സാഹസികത ഇഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടിയല്ല.യമനിലെ ഒരു സാധാരണ കുടുംബത്തിൽ ജനിച്ച അവൾ പക്ഷെ ഏഴ് വർഷങ്ങൾക്ക് മുൻപ് വാർത്തകളിൽ നിറഞ്ഞു. പത്താം വയസിൽ വിവാഹ മോചനം  നേടുന്ന ആദ്യ പെണ്‍കുട്ടിയെന്ന  നിലയിൽ. ശൈശവ വിവാഹം  എത്ര ക്രൂരവും നീചവുമെന്നു നുജൂദിനെക്കാൾ ശക്തമായി ലോകത്തോട്‌ വിളിച്ചു പറയാൻ മറ്റൊരാൾക്കാവില്ല. ജീവിതമെന്തെന്നു അറിഞ്ഞു തുടങ്ങും മുൻപേ തന്നെക്കാൾ മൂന്നിരട്ടി പ്രായമുള്ള ഒരാളെ വിവാഹം കഴിക്കാൻ നിർബന്ധിതയാവുകയും പിന്നീട് നരക തുല്യമായ ജീവിതത്തിലേക്ക് വലിച്ചെറിയപ്പെടുകയും  ചെയ്തെങ്കിലും  വിധിയോടു പോരാടാൻ, ദുരിത പൂർണ്ണമായ ജീവിതത്തിൽ നിന്ന് രക്ഷ നേടാൻ  തീരുമാനിച്ചതോടുകൂടി അവളുടെ  ജീവിതം അസ്വാഭാവികതകളിലേക്ക്  വഴി മാറുകയായിരുന്നു. സ്വന്തം കുടുംബത്തെയും സമൂഹത്തെയും എതിർത്ത് കൊണ്ട് വിവാഹ മോചനം എന്ന തീരുമാനത്തിൽ അവളുറച്ചു നിന്നു. എല്ലാ വാതിലും കൊട്ടിയടക്കപ്പെട്ടപ്പോൾ  രണ്ടാനമ്മയുടെ  ഉപദേശത്തിന്റെ  പുറത്ത് നിയമ സഹായം തേടിയ ആ പെണ്‍കുട്ടിക്ക് പക്ഷെ നിരാശയാകേണ്ടി വന്നില്ല. നുജൂദിന്റെ കഥയറിഞ്ഞപ്പോൾ അവളുടെ ആവശ്യം തിരിച്ചറിഞ്ഞപ്പോൾ  ആ കോടതിയിലെ ജഡ്ജിമാർ അനുഭവിച്ച അതേ മാനസിക സംഘർഷവും  അസ്വസ്ഥതയുമാണ് ഈ  കഥ വായിച്ചു തുടങ്ങുമ്പോൾ ഓരോ വായനക്കാരനും അനുഭവപ്പെടുന്നത്. ഏറ്റവും സങ്കീർണ്ണവും അസാധാരണവുമായ  കേസെന്ന് വിശേഷിപ്പിച്ചെങ്കിൽപ്പോലും നരകയാതയിലേക്ക് വീണ്ടുമവളെ  വലിച്ചെറിയാൻ  ആ  കോടതിയിലെ ജഡ്ജിമാരായ മുഹമ്മദ്‌ അൽ ഖാസി,അബ്ദുള്ള , അബദിൽ  വഹീദ് എന്നിവർ ഒരുക്കമല്ലായിരുന്നു.
      യമനിലെ പെണ്‍കുട്ടികളുടെ അവകാശങ്ങൾക്കും  സ്വാതന്ത്ര്യത്തിനും  വേണ്ടി  പോരാടുന്ന മനുഷ്യാവകാശ  പ്രവർത്തകയും അഡ്വക്കേറ്റുമായ  ഷാദ നാസറിന്റെ  കടന്നു വരവ് അവളുടെ ജീവിതത്തെ  തന്നെ മാറ്റി മറിച്ചു. നുജൂദിന്റെ കഥ ലോക മാധ്യമങ്ങളേറ്റെടുത്തതോടെ വീട്ടുകാരിൽ നിന്നിലെങ്കിൽ പോലും ലോകത്തിന്റെ പല കോണിൽ നിന്നും അവൾക്കു പിന്തുണയും സഹായവും ലഭിച്ചു .
      നുജൂദിന്റെ ജീവിതം തീർച്ചയായും ഒറ്റപ്പെട്ട സംഭവമല്ല. കുടുംബത്തിന്റെ അന്തസിന്റെയും  മറ്റ്  അനാചാരങ്ങളുടെയും പേരിൽ പതിനെട്ട് വയസ്സിനു മുൻപേ വിവാഹിതരാവാൻ നിർബന്ധിതരാവുന്ന എത്രയോ പെണ്‍കുട്ടികൾ ഇന്നീ ലോകത്തുണ്ട്. സുഖകരമായ ദാമ്പത്യത്തിനു പെണ്‍കുട്ടികളെ ചെറു പ്രായത്തിലെ വിവാഹം കഴിപ്പിക്കുക എന്ന യമന്റെ പഴമൊഴി നാം അറിഞ്ഞത് നുജൂതിന്റെ ജീവിതത്തിലൂടെയാണ്. ശൈശവവിവാഹം യമനിൽ മാത്രമല്ല നടന്നു  വരുന്നത്. ലോകത്തിന്റെ പല കോണിലും നിയമങ്ങൾക്കും മനസാക്ഷിക്കുമതീതമായി വിവാഹങ്ങൾ നടന്നുവരുന്നു. പക്ഷെ അവരുടെ ജീവിതം പലപ്പോഴും പുറം  ലോകമറിയുന്നില്ല അല്ലെങ്കിൽ പത്തു വയസിൽ നുജൂദ് കാണിച്ച ധൈര്യമും മനക്കരുത്തും അവർക്കില്ലാതെ  പോകുന്നു. ഈ കഥ തീർച്ചയായും ഒരു പ്രചോദനമാണ്. പാതിവഴിയിൽ ചിറകുകൾ നഷ്ടപ്പെട്ട  മാലാഖമാർക്ക് ഉയർത്തെഴുന്നേൽക്കാനും വീണ്ടും സ്വപ്‌നങ്ങൾ കാണാനും.

Thursday 1 January 2015

ഒരു പകലിനിപ്പുറം

ഒലിച്ചിറങ്ങിയ  മഴത്തുള്ളികൾ
ജനൽ പാളിയിൽ
വന്നുരസുമ്പൊഴും
മനസ്  ചിന്തകളെ ചികയുകയായിരുന്നു .
ഒരു  പകലിനിപ്പുറം
ജീവിതമാകെ മാറി.
ഇന്നെനിക്കു  ചുറ്റും അപരിചിതത്വത്തിന്റെ
കൽപ്പടവുകൾ  മാത്രം.
അപ്രതീക്ഷിതമായി പെയ്തിറങ്ങിയ
മഴയിൽ ഒരുരാവലിയുമ്പൊഴും
ഉറങ്ങാൻ  മടിക്കയായിരുന്നു
നഗര വിളക്കുകൾ.
അവയിൽ നിന്നകലുന്ന
മങ്ങിയ വെളിച്ചത്തിൽ
ഒരു  രാവിന്റെ  ഭാണ്ഡം 
പേറിയോടുന്ന വാഹനങ്ങൾക്ക്
പക്ഷെ വിയർപ്പിന്റെ
ഗന്ധമില്ലായിരുന്നു.
ഇവിടെ ജീവിതങ്ങൾ മാറി മറയുന്നു
കാഴ്ചകൾ കാലഹരണപ്പെടുന്നു.
ഒടുവിൽ ഓർമ്മകളും
വഴിമാറുന്നു
പുതിയ സ്വപ്നങ്ങൾക്കായി.