Monday 23 December 2013

നിള

കാത്തിരുപ്പുകൾക്കൊടുവിൽ
നിളയുടെ  മാറ് പിളർന്നൊരു
പാർക്കെത്തി
നിളാ പാർക്ക്‌.
കട കമ്പോളങ്ങളെത്തി
കുട്ടികളെത്തി.
അവരെ ആനയിച്ച്
ലക്ഷങ്ങൾ പിറകെയെത്തി.
എന്നിട്ടും  അവരൊന്നും
കണ്ടില്ല, ചിരിക്കുന്നൊരാ നിളയെ
പകരം അവർ കണ്ടെത്തി
കണ്ണീരു വറ്റിയ
മരുപ്പരപ്പായ  നിളയെ
വാക്കുകളാൽ കുത്തിനോവിച്ചു
പരിഹസിച്ചു
അന്തിമോപചാരമർപ്പിച്ചു .
മറ്റു ചിലരാകട്ടെ സഹതപിച്ചു,
ഇന്നലെയുടെ
വർണ്ണ വിസ്മയങ്ങളോതി.
എല്ലാറ്റിനും സാക്ഷിയായി
തൊട്ടപുറത്തു മൗനമായി
നിന്നു  മല്ലൂരെത്തേവർ...

Wednesday 18 December 2013

നിർഭയ ...ഒരു വർഷത്തിനിപ്പുറം



നിർഭയ ....ഓരോ ഇന്ത്യക്കാരനും  ഒരു  പക്ഷെ ലോക മനസാക്ഷി മുഴുവനും  ഞെട്ടലോടെ  ഏറ്റുവാങ്ങിയ  ആ  കറുത്ത ദിനങ്ങൾക്ക്‌ ഒരാണ്ട്.ആയിരങ്ങളുടെ  പ്രാർത്ഥനകൾക്കും  പ്രതീക്ഷകൾക്കും  വിരാമമിട്ട്  നിർഭയ പോയി മറഞ്ഞപ്പോൾ ഇനി  ഒരു രക്തസാക്ഷി  കൂടി ഉണ്ടാകരുതേ എന്ന് നാം ഓരോരുത്തരും ആഗ്രഹിച്ചു .
         പക്ഷെ  പിന്നീടിങ്ങോട്ട്‌  ഒരുപാടിരകളെ നാം  കണ്ടതാണ്.പ്രായഭേദമന്യേ  പിഞ്ചുകുഞ്ഞുങ്ങൾ  മുതൽ മധ്യ വയസ്കർ  വരെ പീഡനങ്ങൾക്കിരയായി.വിവര  സാങ്കേതിക  വിസ്ഫോടനത്തിന്റെ  ഈ  കാലഘട്ടത്തിൽ  മനുഷ്യ  മനസാക്ഷിയെ ഞെട്ടിക്കുന്ന ഒരു  വാർത്തയെങ്കിലുമില്ലാതെ  നേരം  പുലരില്ലെന്നതാണ് സത്യം.എന്തു കൊണ്ടാണ് സ്ത്രീകൾക്കെതിരെയുള്ള  ചൂഷണങ്ങൾ ഇത്രയേറെ വർധിക്കുന്നത്? ഉത്തരം  കണ്ടെത്തുക  അസാധ്യമാകും.പ്രതികരിക്കാത്ത  ഒരു  ജനത സൗമ്യയെ  മരണത്തിന് വിട്ടു നൽകിയപ്പോൾ, പ്രതികരിക്കാൻ  മൂർച്ചയേറിയ  ആയുധം കൈയിലുള്ള  പത്ര മാധ്യമ  രംഗത്തെ അധികായൻ തരുണ്‍ തേജ്പാലും,നിയമത്തിന്റെ  കാവലാളായ ജസ്റ്റിസ്  ഗാംഗുലിയുമെല്ലാം ആരോപണ വിധേയരായത് നാം  കണ്ടതാണ്.സ്വന്തം വീടുകളിൽ നിന്നു തുടങ്ങി ജോലി സ്ഥലങ്ങളിൽ  വരെ  തുടരുന്നു ഈ ക്രൂരത .രക്ത ബന്ധങ്ങളും ദൈവതുല്യരായ ഗുരുക്കന്മാരുമെല്ലാം  പിൻതിരിഞ്ഞു  കൊത്തുമ്പോൾ സ്വന്തം  നിഴലിനെപ്പോലും വിശ്വസിക്കാൻ കഴിയാത്ത ഒരവസ്ഥയിലെത്തിയിരിക്കുന്നു  ഇന്നത്തെ  സ്ത്രീ  സമൂഹം.
              ഈയൊരവസ്ഥ  തുടർന്നാൽ സ്കൂളുകളിൽ പഠന വിഷയങ്ങൾക്കൊപ്പം  പ്രതിരോധ മാർഗങ്ങളും പാഠ്യവിഷയമാക്കേണ്ടി  വരും.സ്ത്രീക്ക്  മഹത്തായ  സ്ഥാനം  നൽകി ആദരിച്ചിരുന്ന ഭാരതീയ സംസ്കാരം കൈമോശം വരാതെ  കാത്തുസൂക്ഷിക്കാൻ   ഇനി വരുന്ന തലമുറയെ പ്രാപ്തരാക്കേണ്ടത് നമ്മുടെ കടമയാണ്.അല്ലെങ്കിൽ  ഒരു പക്ഷെ  വീണ്ടും സ്ത്രീകൾ അടുക്കളയിലേക്ക് മടങ്ങേണ്ടി വരുന്ന ഒരു കാലം വന്നേക്കാം.അതില്ലാതിരിക്കാൻ നമുക്ക്  പ്രാർത്ഥിക്കാം.

Friday 6 December 2013

ഫെയ്സ്ബുക്കുകൾ പറയുന്നത്

 അവിചാരിതമായി  വീണുകിട്ടിയ  ഒരവധി.കേരളത്തിലേക്ക്  പറന്നിറങ്ങുമ്പോൾ അയാളുടെ  മനസ്  നിറയെ സ്വപ്നങ്ങളായിരുന്നു.നിറമുള്ള  ഓർമ്മകളായിരുന്നു.ഇത്തവണത്തെ  വരവിനു 
തന്റെ  പഴയ ക്യാമ്പസിലേക്ക്  പോകണം, അർജുനൊപ്പം .
             ഒരിക്കലും  മറക്കാനാവാത്ത ഓർമ്മകൾ തനിക്കു  സമ്മാനിച്ച  തന്നെ താനാക്കിയ  ക്യമ്പസ്.വർഷങ്ങൾ  പിന്നിട്ടിട്ടും ആ  ക്യാമ്പസിന്റെ ഓരോ  കോണും തനിക്ക്‌ പരിചിതമാണ്. അയാൾ ഓർത്തു.എല്ലാം ഇന്നലെ കഴിഞ്ഞ  പോലെ .ജീവിതത്തിലെ മനോഹരമായ  ഒരധ്യായം.വർണ്ണങ്ങളുടെ  ഒരു ലോകം .എന്തായിരിക്കും ആ  ക്യാമ്പസിന് ഇന്നു തന്നോട്  പറയാനുള്ളത് .വർഷങ്ങൾക്കു  ശേഷമുള്ള  ഒരു കൂടിക്കാഴ്ച്ച.ക്ലാസ്സ്‌ മുറിയിലെ  ചുമരുകളിൽ  കോറിയിട്ട  ചിത്രങ്ങൾ  അതിന്നപ്രത്യക്ഷമായിരിക്കും .സമരം നടത്തിയും  വഴക്കടിച്ചും  നടന്ന പാതകൾ  അതിന്നവിടെ  കാണുമോ?അയാളുടെ  മനസ്  പഴയതെന്തൊക്കെയൊ ചികഞ്ഞെടുക്കുകയായിരുന്നു.പരിസരം  പോലും  മറന്നുള്ള  ഒരിരുപ്പ്.കാറ്  നിരത്തിലൂടെ  അതിവേഗം കുതിച്ചോടുന്നു.പക്ഷെ  അയാൾക്ക്  യാതൊരു  ഭാവ വ്യത്യാസവും  ഇല്ല.ആയിരം പൂർണ്ണ ചന്ദ്രന്മാരെ ഒരിമിച്ചു കാണാൻ പോകുന്ന പോലെ  ഒരനുഭൂതി.പക്ഷെ അർജുന്റെ മുഖത്ത് സന്തോഷമൊന്നും ഇല്ല.അവന്റെ  കണ്ണുകൾ ഫേസ്ബുക്കിന്റെ താളുകളിലാണ്. അജ്ഞാതരായ തന്റെ സുഹൃത്തുക്കൾക്ക്   മാറി  മാറി സന്ദേശങ്ങൾ അയച്ച് അവൻ സമയം  തള്ളി നീക്കുന്നു.ഈ  സൗഹൃദകൂട്ടായ്മ ഇന്നവന്റെ  ജീവ  താളമാണ്.അർജുൻ മറ്റൊന്നിലും ശ്രദ്ധിക്കുന്നില്ലെന്നു  മനസിലാക്കിയ അയാൾ  ഡ്രൈവറോട് അൽപ്പം കുശലം പറഞ്ഞു പുറത്തേക്ക്  കണ്ണും  നട്ടിരുന്നു. ഓരോ  മിനുട്ടിനും ഒരായുസ്സിന്റെ  ദൈർഘ്യം.കണ്ടു മറന്ന പാതകൾ വീണ്ടും  കണ്മുന്നിലൂടെ നീങ്ങിയകലുമ്പോൾ അവ്യക്തമായ പലതും മനസ്സിൽ തെളിഞ്ഞു വരുന്നു.
ദൂരെ തന്റെ  പഴയ കലാലയം ദൃശ്യമായപ്പോൾ അയാളുടെ ഹൃദയമിടിപ്പ് കു‌ടി. എല്ലാം  ഇന്നലെ കഴിഞ്ഞ പോലെ.ആ  കാറ്റു പോലും തന്നെ  തിരിച്ചറിയുന്നതായി അയാള്ക്ക് തോന്നി.കാറിൽ  നിന്നിറങ്ങുമ്പോൾ സ്വർഗത്തിലെത്തിയ  ഒരനുഭൂതി .അയാൾ  ചുറ്റും  നോക്കി .താനോടി  നടന്ന ക്യാമ്പസ്.ജീവിതത്തോട്  പൊരുതാൻ ,ജീവിതത്തെ  സ്നേഹിക്കാൻ  തന്നെ പഠിപ്പിച്ച,സ്വപ്നം  കാണാൻ പഠിപ്പിച്ച ,പ്രണയങ്ങൾ  ഇതൾ വിരിഞ്ഞ,നല്ല സൗഹൃദങ്ങളുടെ സ്പന്ദനങ്ങൾ ഇന്നും വിട്ടു മാറാത്ത പാതയോരങ്ങൾ.ഒരുപാട്  തലമുറകൾ കളിച്ചും ചിരിച്ചും കടന്നു പോയ  ആ ക്യാമ്പസ്  അതിനിന്നും ഒരു പതിനേഴുകാരിയുടെ  സൗന്ദര്യമാണെന്ന്  തോന്നി അയാൾക്ക്.
         ഒരു സ്വപ്ന ലോകത്തിലെന്ന പോലെ അയാൾ ഞെട്ടിയുണർന്നു."അർജുൻ  കം വിത്ത് മി" അയാൾ   മകനെ വിളിച്ചു .പക്ഷെ  അവനപ്പൊഴും തന്റെ ഫെയ്സ്ബുക്ക്‌  പേജിൽ പരതിക്കൊണ്ടിരിക്കുകയായിരുന്നു .അമേരിക്കയിലെയും  ഓസ്ട്രേലിയയിലെയും അജ്ഞാതരായ
സുഹൃത്തുക്കൾക്ക്  വേണ്ടി .അയാൾ ഒരു  നിമിഷം മൗനമായ്  നിന്നു.മനസ്സിലെവിടെയോ ഒരു വിങ്ങൽ.അവനെ  ശല്യപ്പെടുത്തേണ്ടെന്നു കരുതി അയാൾ നടന്നു.ഓർമ്മകൾ  തളം കെട്ടി നിൽക്കുന്ന  ആ  വരാന്തയിലൂടെ നടക്കുമ്പോഴും അയാൾ  ആലോചിക്കുകയായിരുന്നു .എന്താണീ  ഫെയ്സ്ബുക്കുകൾക്ക്  ഇത്ര  പറയാനുള്ളത് ?