Friday 27 March 2015

ഓർമ്മകളിലേക്ക്


      കാത്തിരിപ്പുകൾക്കൊടുവിൽ ഞങ്ങളും ടൂർ പോവാൻ തീരുമാനിച്ചു. ഇത് കോളേജിലെ അവസാന നാളുകൾ. നാല് വർഷത്തെ കോളേജ് ജീവിതം ഒരുപാട് ഓർമ്മകൾ സമ്മാനിച്ചു.ഓർക്കാനും ഓർക്കാനഗ്രഹിക്കാത്തതും.ഒരു തിരിഞ്ഞു നോട്ടത്തിനോ നഷ്ടങ്ങളുടെ വിലയിരുത്തലിനൊ  ഇനി സമയമില്ല. ബാക്കിയായ നിമിഷങ്ങളെ മനോഹരമാക്കുക. ഒരു ടൂറെന്നു കേട്ടപ്പോൾ ഞങ്ങൾക്കെല്ലാം തോന്നിയ വികാരം ഇതായിരുന്നു.വെറും രണ്ടു ദിവസത്തെ ടൂർ എങ്കിൽ പോലും   ഹൊഗെനക്കലും കൊടൈക്കനാലും എനിക്ക് സമ്മാനിച്ചത്‌ പ്രതീക്ഷകൾക്കതീതമായ അനുഭൂതിയായിരുന്നു.ഞങ്ങളെന്നു വെച്ചാൽ ഏകദേശം 40 ഓളം പേരുണ്ടാകും.എം ഇ എസിലെ അവസാന വർഷ എഞ്ചിനീയറിംഗ് വിദ്യാർഥികൾ.പിന്നെ ഇ സി ഡിപാർട്ട്മെന്റിന്റെ സ്വന്തം നൗഫൽ സാറും,എടെറ്റ് ബിജോയ്‌ സാറും ലക്ഷ്മി മിസ്സും.
     
      ശനിയാഴ്ച രാവിലെ ഞങ്ങളെത്തിചേർന്നത്‌ ഹോഗനിക്കലാണ്. ഹൊഗെനെക്കൽ എന്ന
പേരിനെക്കാളുപരി  നരൻ  ഫിലിം ഷൂട്ടിംഗ് ലോക്കേഷൻ  എന്ന് പറയുന്നതായിരിക്കും തിരിച്ചറിയാനെളുപ്പം.വട്ടത്തോണിയിലെ യാത്ര തീർച്ചയായും പ്രതീക്ഷകൾക്കതീതമായിരുന്നു.
ജീവിതത്തിൽ ആദ്യമായാണ്  തോണിയിൽ വെള്ളച്ചാട്ടത്തിനു കുറുകെ സഞ്ചരിക്കുന്നത്.ഇവിടെ ഓരോ വട്ടതോണിയും പരസ്പരം മത്സരിക്കയായിരുന്നു. വെള്ളം തെറുപ്പിച്ചും വട്ടത്തിൽ കറങ്ങിയും.യാത്രക്കാരന്റെ മനസറിയുന്നവരാണ് തുഴയലുകാർ എന്ന് ഇടക്കെങ്കിലും തോന്നിപ്പോവും.തലയെടുപ്പോടെ നിൽക്കുന്ന പാറക്കെട്ടുകളും അവക്കിടയിലൂടെ ഒലിച്ചിറങ്ങുന്ന വെള്ളച്ചാട്ടവും യാത്രക്കാരെ പേടിപ്പെടുത്താൻ പാറയിടുക്കുകളിൽ നിന്ന് പുഴയിലേക്കെടുത്ത് ചാടുന്ന ചില വിരുതരും കൂടി രണ്ടുമൂന്നു മണിക്കൂർ മനോഹരമാക്കി തന്നു. എന്നിരുന്നാലും പുഴയുടെ  സൗന്ദര്യം തിരിച്ചറിയുന്നത് അതിലേക്കിറങ്ങുമ്പോളാണ്.
       ഹൊഗെനക്കലിനോട് യാത്ര പറഞ്ഞിറങ്ങുമ്പോൾ സമയം ഉച്ച കഴിഞ്ഞിരുന്നു.പിന്നീട് ലക്ഷ്യ സ്ഥാനം കൊടൈക്കനാൽ.മുൻപ് കൊടൈക്കനാലിൽ പോയിട്ടുണ്ടെങ്കിലും ഓരോ തവണയും യാത്രകൾ നമുക്ക് സമ്മാനിക്കുന്നത് വ്യത്യസ്തമായ അനുഭവങ്ങളല്ലേ.തീർച്ചയായും അത് നമുക്കൊപ്പമുള്ളവരെയും ആശ്രയിച്ചിരിക്കും.ഹൊഗനെക്കലിൽ നിന്ന് കൊടൈക്കനാലിലേക്കുള്ള 
ദീർഘ ദൂരയാത്ര ആരെയും മടുപ്പിക്കാത്ത പോലെ തോന്നി.എങ്ങനെ മടുപ്പിക്കാനാ എല്ലാരും  സെൽഫി എടുക്കുന്ന തിരക്കിലായിരുന്നു.
     കൊടൈക്കനാൽ ഞങ്ങളെ വരവേറ്റത് കനത്ത മഞ്ഞോടുകൂടിയാണ്.അവിടെ എത്തിയപ്പോളേക്കും രാത്രിയേറെ കഴിഞ്ഞിരുന്നു.ബസിലെ ഉറക്കമില്ലാത്ത യാത്രയും ഹൊഗനെക്കലിലെ പകലും അപ്പോഴേക്കും ഞങ്ങളെ അലട്ടി തുടങ്ങിയിരുന്നു.അത് കൊണ്ട് തന്നെ  എല്ലാരും വിശ്രമിക്കാൻ  തീരുമാനിച്ചു. പിറ്റേ ദിവസവും തണുപ്പിനു യാതൊരു കുറവുമില്ലായിരുന്നു.മഞ്ഞും ഇടക്ക് അഥിതിയായെത്തുന്ന മഴയും അല്പ്പം അലോസരപ്പെടുത്തിയെങ്കിലും കൊടൈക്കനാൽ ആസ്വദിക്കാൻ തന്നെ ഞങ്ങൾ തീരുമാനിച്ചിരുന്നു.രാവിലത്തെ ഭക്ഷണം കഴിച്ച് ചാറ്റൽ മഴയും കൊണ്ട് ഞങ്ങളിറങ്ങിയത്  റോമൻസിലെ പള്ളി കാണാനാണ്.പള്ളി മുറ്റത്ത്‌ കുറച്ചു നേരം നടന്നു.അപ്പോളേക്കും മഴയുടെ ശക്തി കൂടി വന്നിരുന്നു.ഒടുവിൽ മഴയ്ക്ക് നേരെ മുഖംതിരിച്ച്‌ ഞങ്ങൾ ബസിൽ കയറി.അടുത്ത ലൊക്കേഷൻ പൈൻ മരങ്ങൾക്കിടയിൽ.പൈൻ മരങ്ങളെ ലക്ഷ്യമാക്കി നീങ്ങുമ്പൊളും വഴിയോരക്കച്ചവടക്കാർ ആർത്തുവിളിക്കയായിരുന്നു. മഴ തീരട്ടെ എന്നു കരുതി കടകൾക്ക് ഓരം ചാരി നിന്നപ്പോൾ അവർ കൂടുതൽ വാചാലരായി.ഒടുവിൽ തിരഞ്ഞു പിടിച്ച് ഒരു തൊപ്പിയും വാങ്ങി ഞാൻ നടന്നു. പൈൻ മരങ്ങൾക്കിടയിലേക്ക്‌. അവക്കിടയിലൂടെ കുറച്ച് ദൂരം സഞ്ചരിച്ചു. അപ്പോഴേക്കും മഴ മാറി തുടങ്ങിയിരുന്നു. ഗുണ കേവും സൂയ്സൈഡ് പോയിന്റും കണ്ടു കഴിഞ്ഞപ്പോളേക്കും സമയം മൂന്ന് മണി കഴിഞ്ഞിരുന്നു.അപ്പോഴേക്കും വിശപ്പ്‌ കടന്നാക്രമിച്ചു തുടങ്ങി.
    വൈകീട്ടുള്ള ബോട്ടിങ്ങും സൈക്കിൾ റൈസും കഴിഞ്ഞപ്പോളെക്കും സമയം ഏതാണ്ട് സന്ധ്യയോടടുത്തിരുന്നു.പിന്നീട് രണ്ടു മണിക്കൂർ ഷോപ്പിംഗ്‌.നിരന്നു കിടക്കുന്ന കടകളിലെല്ലാം തന്നെ തിങ്ങി നിറഞ്ഞിരുന്നു യാത്രക്കാരുടെ സംഘങ്ങൾ. എന്തു വേണേലും വില പേശണം.അതിനു പിന്നെ മലയാളികളെക്കാൾ മിടുക്കരായി ആരുമില്ലല്ലോ.പക്ഷെ കടക്കാരായ തമിഴരും ഒട്ടും പിറകിലല്ലായിരുന്നു വാക്പയറ്റിൽ.കേരളത്തിലേക്ക് ഗൾഫ്‌ നാടുകളിൽ നിന്നും പണമൊഴുകുന്നു എന്ന് തുടങ്ങി അമല പോൾ,നയൻ‌താര വരെയുള്ള തമിഴ് സിനിമയിലെ മലയാളി നായികമാർ  വരെ എത്തി അവരുടെ നാവിൽ. പിന്നെ വിട്ടുവീഴ്ചകൾ ചെയ്തുതുടങ്ങി.എന്നിട്ടും വലിയ മെച്ചമൊന്നുമുണ്ടായില്ല.രണ്ടുമണിക്കൂറിനു പക്ഷെ അര മണിക്കൂറിന്റെ ആയുസ് പോലും ഇല്ലാത്ത പോലെ തോന്നി.തിരിച്ച് ബസിൽ കയറുംമ്പോളെക്കും സമയം 8 മണി കഴിഞ്ഞിരുന്നു.ഇനി ബാക്കി അവശേഷിക്കുന്നത് കലാശക്കൊട്ടായി ക്യാമ്പ് ഫയർ മാത്രം.അപ്പോഴും മഴ ഞങ്ങളെ പിരിയാതെ പിൻ തുടരുന്നുണ്ടായിരുന്നു.പക്ഷെ അതൊന്നും ക്യാമ്പ് ഫയറിനെയോ ഞങ്ങളെയോ തെല്ലും ബാധിച്ചിരുന്നില്ല.
    ക്യാമ്പ് ഫയറും ഭക്ഷണവും കഴിഞ്ഞ് തിരിച്ച് ബസിൽ കയറുമ്പോൾ  ഈ രാത്രി അവസാനിക്കാതിരിക്കട്ടെ എന്ന് തോന്നിപ്പോയി.രണ്ടു ദിവസം എത്രയോ വേഗത്തിൽ കടന്നു പോയി.പരാതിയും പരിഭവങ്ങളും ഇല്ലാതെ.ഒടുവിൽ കൊടൈക്കനാലും ഞങ്ങളെ യാത്ര അയക്കുകയാണ്. നിറ കണ്ണുകളോടെ ഒരായിരം ഓർമ്മകൾ നെയ്തു തന്നെന്ന ചാരുതാർഥ്യത്തോടെ. 

2 comments:

  1. യാത്ര സന്തോഷകരമായിരുന്നു അല്ലേ

    ReplyDelete