Monday 14 July 2014

ഇറാഖ്‌.

ഒരായുസിന്റെ  സ്വപ്നങ്ങളും
പ്രതീക്ഷകളും
യുദ്ധ ഭൂമിയിലുപേക്ഷിച്ച്
സ്നേഹത്തിന്റെ,സ്വാന്തനത്തിന്റെ
മാലാഖമാർ തിരിച്ചെത്തിയപ്പോൾ
ഒരു നാട്
വികാരധീനമായി.
അപ്പൊഴും ഇറാഖ്‌
എരിയുകയായിരുന്നു
ഭയപ്പെടുത്തുന്ന വെടിയൊച്ചകളും
ചിതറിത്തെറിച്ച ഗ്രനേഡുകളും
ഇറാഖിന്റെ
മാറ് പിളർന്നു.
രക്തത്തിൽ കുതിർന്ന കൈകൾ
ജീവനായി യാചിക്കുമ്പോൾ
കടിച്ചു കീറിയ മൃതശരീരം
പോലെ നിശ്ചലമായി
ഇറാഖ്‌.
മുറിവിലൂടൊലിച്ചിറങ്ങിയ
ചോരാത്തുള്ളികളിൽ നിന്ന്
പച്ച മാംസത്തിന്റെ മണം
ഇനിയുമകന്നിട്ടില്ല.
ചിതറിത്തെറിച്ച
കൈകളിൽ നിന്നുടഞ്ഞു വീണു
ഒരു  നാടിന്റെ സ്വപ്‌നങ്ങൾ.
എന്തിനായിരുന്നീ
 കൂട്ടക്കുരുതി?
ചോരയിൽ കുളിച്ചകുഞ്ഞിനെ
വാരിപ്പുണരുന്ന അച്ഛനും
യുദ്ധ ഭൂമിയിൽ തളർന്നു
വീണ അമ്മമാരും
സ്വപ്‌നങ്ങൾ നഷ്ടമായതറിഞ്ഞു
വിലപിക്കുന്ന
സഹോദരങ്ങളും നിറഞ്ഞ
ഇറാഖിനി
പുനർ ജനിക്കുമോ
അവശേഷിക്കുന്ന
ചാരത്തിൽ നിന്ന് ?