Friday 23 September 2022

CITY OF DREAMS

 "സിറ്റി ഓഫ് ഡ്രീംസ് " എവിടെയോ വായിച്ചു കേട്ടതാണ് . പലപ്പോഴായി മനസ്സിൽ പതിഞ്ഞ ഒന്നായിയിരുന്നു സ്വപ്നങ്ങളുടെ നഗരം. എന്തു കൊണ്ടാണ് മുംബൈ പലർക്കും ഒരു വികാരമാവുന്നത് എന്ന് ഇടക്കെങ്കിലും ഞാനും ചിന്തിച്ചിരുന്നു. പക്ഷെ വെറും ദിവസങ്ങൾ കൊണ്ട് തന്നെ  എനിക്കും മുംബൈ പ്രിയപ്പെട്ടതായി  മാറിയിരുന്നു.ചിലർക്ക് ചില സ്ഥലങ്ങൾ മറ്റുചിലർക്ക് ജീവിതത്തിൽ കടന്നു വരുന്ന ചില ആളുകൾ  അതല്ലെങ്കിൽ അപ്രതീക്ഷിതമായി നടക്കുന്ന ചില സംഭവങ്ങൾ എല്ലാം മനസ്സിൽ മായാതെ കിടക്കും.എന്നെ സംബധിച്ചിടത്തോളം എനിക്ക് അതായിരുന്നു മുംബൈ. രണ്ടു വർഷത്തിനിപ്പുറം ഫോൺ ഗാലറിയിൽ കണ്ട ചില ഫോട്ടോസ് വീണ്ടും എന്നെ ചിന്തിപ്പിച്ചു. വ്യക്തമായി യാതൊരു പ്ലാനും ഐഡിയയും ഇല്ലാതെ കണ്ട ഒരു സിറ്റി  ഇന്നും എനിക്ക് പ്രിയപെട്ടതാവുന്നത് എന്തു കൊണ്ടായിരിക്കാം. എഴുതാൻ മറന്ന ഒരധ്യായം  വീണ്ടും എഴുതാനിരിക്കുന്നത് ഒരു തരത്തിൽ ഒരോർമ്മപ്പെടുത്തലാണ്. കാലം കഴിയും തോറും മാറുന്ന ചിന്തയും കാഴ്ചപ്പാടുകളും വേർതിരിച്ചറിയാൻ പലപ്പോഴും പിറകിലേക്ക് കണ്ണോടിച്ചാൽ മതിയല്ലോ.

ആദ്യ ഫ്ലൈറ്റ് യാത്ര ഒരു പക്ഷെ ആർക്കും എളുപ്പത്തിൽ മറക്കാൻ കഴിയില്ല. ഇത്രയും ദൂരം ആദ്യമായി ഒറ്റയ്ക്ക് യാത്ര ചെയ്യാൻ തീരുമാനിക്കുമ്പോളും ഒരോളത്തിനൊപ്പം ഒഴുകുന്ന പുഴ എന്ന മട്ടായിരുന്നു എനിക്ക്. പക്ഷെ നമ്മൾ എടുക്കുന്ന പല തീരുമാനങ്ങൾക്ക് പിറകിലും നമ്മളെ സ്വാധീനിക്കുന്ന ഒരുപാടുപേരുണ്ടാവും. സ്വയം പല വാദ പ്രതിവാദങ്ങൾക്കും ശേഷമാണ് ഇനി മുംബൈ കണ്ടിട്ട് തന്നെ കാര്യം എന്നു തീരുമാനിച്ചതും. മുംബൈ യ്ക്ക് പോവാൻ കൂടെ ഒരു ഫ്രണ്ടിനെ കിട്ടിയത് കൊണ്ട് തന്നെ ഒറ്റയ്ക്ക് പോവുന്ന പേടി ഒന്നും ഇല്ലായിരുന്നു. യാത്ര പോവുമ്പോൾ കാണേണ്ട സ്ഥലത്തിന്റെ ഹിസ്റ്റോറിക്കൽ ബാക്ക്ഗ്രൗണ്ട് അല്ലെങ്കിൽ കാണുന്നത് എന്ത് എന്ന ബേസിക് ഐഡിയ വേണമെന്ന  സിദ്ധാന്തമൊന്നും അന്നില്ലായിരുന്നു. സിനിമകളിൽ കണ്ടു മറന്ന ലൊക്കേഷനുകൾ,  ചേരികൾ, മുംബൈ അടക്കിവാഴുന്ന ഗുണ്ടാ നേതാക്കൾ, പലപ്പോഴായി സിനിമകളിൽ പഞ്ചിനു ഉപയോഗിക്കുന്ന ധാരാവി എന്ന് തുടങ്ങി 26/11  terrorist അറ്റാക്ക് വരെ പലപ്പോഴായി മനസ്സിൽ  മിന്നി മാഞ്ഞിരുന്നു. 
പക്ഷെ ഞാൻ കണ്ട മുംബൈ തികച്ചും ശാന്തമായിരുന്നു. അവിടെയെത്തിയ നിമിഷം മുതൽ കേട്ട കഥകളെല്ലാം ഞാൻ സൗകര്യപൂർവ്വം മറന്നു തുടങ്ങിയിരുന്നു . അവിടന്നങ്ങോട്ട് പുതിയ ഒരു അനുഭവമായിരുന്നു.  "Happiness is a state of mind" എന്നത് മനസിലാക്കാൻ ചിലപ്പോൾ ചില സാഹചര്യങ്ങൾ വേണ്ടി വരും. വെറും രണ്ടു മണിക്കൂറിന്റെ ദൈർഘ്യത്തിൽ എന്റെ കാഴ്ചപ്പാടുകൾ വരെ മാറി മറിഞ്ഞപ്പോൾ ഞാൻ മനസ്സിൽ പലരോടും നന്ദി പറഞ്ഞു.

എയർപോർട്ടിൽ നിന്ന് അറിയാവുന്ന ഹിന്ദിയിൽ സിറ്റി  കാണണം എന്ന് ടാക്സി ഡ്രൈവറോടു പറഞ്ഞപ്പോൾ  ആദ്യം ഞങ്ങളെ കൊണ്ട് എത്തിച്ചത്  താജ് ഹോട്ടലിനു മുൻപിലായിരുന്നു. അവിടന്നങ്ങോട്ട് മുംബൈ നഗരം എനിക്ക് സ്വപ്നം പോലെ ആയിരുന്നു. യാത്രക്കിടയിൽ ടാക്സി ഡ്രൈവർ  ടൂറിസ്റ്റ് ഗൈഡിന്റെ പണി കൂടി ഏറ്റെടുത്തപ്പോൾ കാര്യങ്ങൾ എളുപ്പമായി.bandra worli sea link, marine drive, wankhade stadium  തുടങ്ങി ടാക്സി നീങ്ങുമ്പോൾ സ്വപ്ന ലോകത്തിൽ എത്തിയ അവസ്ഥയായിരുന്നു അന്നെനിക്ക്‌ . മുകേഷ് അംബാനിയുടെ ആഡംബര മാളിക മുതൽ മുംബൈയിലെ ലോക്കൽ സ്ട്രീറ്റ് വരെ പോകുന്ന വഴിക്ക് കാണിച്ചു തരാൻ ആ ഡ്രൈവർ മറന്നില്ല . മുംബൈയിലെത്തിയാൽ ഉബറിൽ ടാക്സി ബുക്ക് ചെയ്യണം എന്ന് തുടങ്ങിയ പല ഉപദേശങ്ങളുടെയും വില അന്നെനിക്ക് മനസിലായി.

മുംബൈയിലെ മറക്കാനാവാത്ത അനുഭവങ്ങളിൽ ഒന്ന് അവിടത്തെ ലോക്കൽ ട്രെയിനും CST റെയിൽവേ സ്റ്റേഷനുമാണ്. മുംബൈയുടെ സ്പന്ദനംഅനുഭവിച്ചറിയാൻ ലോക്കൽ ട്രെയിനുകളിൽ യാത്ര ചെയ്യണം എന്ന് പറയുന്നത് എന്തെന്നറിയാൻ  CST യിൽ പോയാൽ മതി. രാത്രിയിൽ ലൈറ്റുകളുടെ വെട്ടത്തിൽ അലംകരിച്ചു നിൽക്കുന്ന CST മുംബൈക്കാരെ സംബന്ധിച്ചിടത്തോളം അവരുടെ സ്വകാര്യ അഹങ്കാരമാണ്. ഒരു നിമിഷത്തേക്കെങ്കിലും എല്ലാം മറന്നു ആ കാഴ്ച ആസ്വദിക്കാത്തവരായി ആരും തന്നെ അവിടെ ഉണ്ടാവില്ല. അവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളും ട്രെയിനിനെ ആശ്രയിച്ചാണിരിക്കുന്നതെന്നു തോന്നും തിരക്ക് കണ്ടാൽ. ഓരോ ട്രെയിൻ വരുമ്പോഴും മാറി മറയുന്ന പല ഭാഷക്കാരായ പല സംസ്കാരമുള്ള പല ചിന്താഗതിയിലുള്ള ജനത. ഇത്രെയും വൈവിധ്യം നിറഞ്ഞ ഒരു ജനക്കൂട്ടത്തെ മുമ്പൊരിക്കലും ഞാൻ കണ്ടിട്ടില്ലായിരുന്നു. എവിടെ നിന്നോ വരുന്നു എവിടേക്കോ പോവുന്നു. ട്രെയിൻ പോയിക്കഴിഞ്ഞാൽ പിന്നീടവിടം ശാന്തമായി.

മുംബൈയിൽ ഒരാഴച ഉണ്ടായിരുന്നിട്ടു കൂടെ കാണാൻ മറന്ന കാഴച്ചകളായിരുന്നു കൂടുതൽ എന്നാണെനിക്കു തോന്നുന്നത്. അന്നൊരു പക്ഷെ എന്റെ പ്ലാനിൽ ഇല്ലാതിരുന്ന സ്ഥലമായിരുന്നത് കൊണ്ടാവാം. എങ്കിലും ലോക്കൽ ദാബ ഫുഡ് മുതൽ വട പാവും പാനി പുരിയും വരെ കിട്ടിയതൊക്കെ ടേസ്റ്റ് ചെയ്യാൻ മറന്നിരുന്നില്ല.മുംബൈ ഇന്നെനിക്കും ഡ്രീം സിറ്റി തന്നെ ആണ് . വീണ്ടും വീണ്ടും കാണണം എന്നാഗ്രഹമുള്ള സ്ഥലങ്ങളിൽ ഒന്ന്. പലതരത്തിൽ എന്റെ ചിന്തകളെ സ്വാധീനിച്ച സ്ഥലങ്ങളിൽ ഒന്ന്.ഇന്നെന്റെ  ചിന്തകൾക്കും സ്വപ്നങ്ങൾക്കും ചിറകുകളുള്ളത് കൊണ്ട് തന്നെ ഒന്നല്ല ഒരുപാടു തവണ എത്തുമെന്ന് ഞാൻ എന്നെത്തന്നെ സ്വയം ഓർമ്മപ്പെടുത്തുന്ന സ്ഥലങ്ങളിൽ ഒന്ന്. 




Tuesday 9 August 2022

HAMPI

 ഹംപിയിലെ രണ്ടാംദിവസം ഞങ്ങളാരംഭിക്കുന്നത് പുലർച്ചെ നാലുമണിയോട് കൂടിയാണ്. മാതംഗ ഹില്ലിൽ നിന്നുള്ള സൂര്യോദയം, അതായിരുന്നു ആദ്യ പ്രോഗ്രാം. ഹംപി മനസ്സിൽ കയറിക്കൂടിയത് കൊണ്ട് തന്നെ അലാറം പോലും വേണ്ടി വന്നില്ല രാവിലെ എണീക്കാൻ. മല നിരകളാൽ ചുറ്റപെട്ടതാണ് ഹംപിയുടെ ഭൂപ്രകൃതി. മാതംഗ ഹില്ലും ഹേമകൂട ഹില്ലും ഇന്നും പഴയ പ്രതാഭത്തോടെ തലയുയർത്തി നിൽക്കുന്നുണ്ടിവിടെ.



ഹംപിയിൽ സഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഘടകങ്ങളിൽ ഒന്ന് ഈ മലനിരകൾ തന്നെയാണ്. പൊതുവെ ട്രെക്കിങ്ങ് ഇഷ്ടമുള്ളത് കൊണ്ട് തന്നെ മാതംഗ ഹിൽ എനിക്ക് അത്ര ബുദ്ധിമുട്ടായി തോന്നിയില്ല. മൊബൈൽ ഫോണിന്റെ വെളിച്ചത്തിൽ മല കയറിയ ഞങ്ങൾ വിചാരിച്ചതിലും നേരത്തെ മുകളിൽ എത്തിച്ചേർന്നു.പിന്നീട്‌ സൂര്യോദയത്തിനായുള്ള കാത്തിരിപ്പ് ആയിരുന്നു. വീണ്ടും മേഘങ്ങൾ ഞങ്ങൾക്ക് വില്ലനായി വന്നു. ആശിച്ചു കാണാൻ പോയ സൂര്യോദയം മുടങ്ങിയ ഞങ്ങളെ പക്ഷെ മാതംഗ ഹില്ലിൽ നിന്നുള്ള കാഴ്ച ഒരു നിമിഷം അത്ഭുത സ്തബ്ധരാക്കി. 
At the top of Matanga hill
ഹംപി നഗരം മുഴുവൻ ഒരു ക്യാൻവാസിലെന്ന പോലെ കണ്മുന്നിൽ തെളിഞ്ഞപ്പോൾ നഷ്‌ടമായ സൂര്യോദയത്തിന്റെ കാര്യം പോലും മറന്നു പോയി. ഹംപിയെ തേടിയെത്തുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് മാതംഗ ഹിൽ.മാതംഗ ഹില്ലിൽ നിന്നിറങ്ങിയ ഞങ്ങൾ പിന്നീട് പോയത് തൊട്ടടുത്തുള്ള അച്യുതരായ ടെമ്പിളിലേക്കാണ് . ഹംപിയിലെ ക്ഷേത്രങ്ങളെല്ലാം തന്നെ കൊത്തുപണികളാൽ സമ്പന്നമാണ്. ആദ്യദിവസം ഞങ്ങൾ പോയ ഹസാര രാമ ടെമ്പിളിൽ രാമായണ കഥ കൽ ചുമരുകളിലാണ് കൊത്തിവെച്ചിരിക്കുന്നത്. ഹംപിയുടെ ഓരോ കോണിലും ക്ഷേത്രങ്ങളാണ്. ചെറുതും വലുതുമായ ഒട്ടനേകം ക്ഷേത്രങ്ങൾ. നരസിംഹ വിഗ്രഹവും മസ്റ്റാർഡ് ഗണപതി ടെമ്പിളും സന്ദർശിച്ച ശേഷം ഞങ്ങൾ ഹംപിയിലെ കൊട്ടത്തോണി യാത്രക്കായി പുറപ്പെട്ടു. ഹംപിയിൽ പൊതുവെ ചൂട് കൂടുതലാണെന്നു കേട്ടിരിക്കുന്നതെങ്കിലും ഞങ്ങൾ പോയ കാലാവസ്ഥ വളരെ അനുകൂലമായാണ് എനിക്ക് തോന്നിയത്. തുംഗഭദ്ര നദിക്കു ഹംപിയുടെ ചരിത്രത്തിൽ വലിയ പ്രാധാന്യമാണുള്ളത്‌ . ഒരു കാലത്തു ഹംപിയെ ഇന്ത്യയിലെ തന്നെ വലിയ വാണിജ്യ വ്യവസായ കേന്ദ്രമാക്കി മാറ്റുന്നതിൽ തുംഗഭദ്ര നദിക്കുള്ള സ്ഥാനം ചെറുതല്ല.മുൻപൊരിക്കൽ കൊട്ടത്തോണിയിൽ യാത്ര ചെയ്തിട്ടുള്ളത് കൊണ്ട് തന്നെ ഹംപിയിലെ കൊട്ടത്തോണിയേക്കാൾ എന്നെ ആകർഷിച്ചത് ചുറ്റുമുള്ള കാഴ്ചകൾ തന്നെ ആയിരുന്നു.
View from matanga hill

വിരൂപാക്ഷ ടെമ്പിളിൽ നിന്ന് തുടങ്ങിയ ഞങ്ങടെ ട്രിപ്പിന്റെ അവസാനം ഹേമകൂട ഹിൽ ആയിരുന്നു. എന്തിനാണ് രണ്ടു മല കയറാൻ പോകുന്നതെന്ന് തുടക്കത്തിൽ ചിന്തിച്ച എനിക്കുള്ള ഉത്തരം അവിടെ തന്നെ ഉണ്ടായിരുന്നു. മാതംഗ ഹില്ലിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ്‌ ഹേമകൂട ഹിൽ. ഇവിടെ മുഴുവൻ ക്ഷേത്രവശിഷ്ടങ്ങളാണ്. ഹേമകൂട ഹില്ലിന്റെ ഒരുവശത്തായാണ് വിരുപക്ഷ ടെമ്പിളുള്ളത്.ഹേമകൂട ഹിൽ ചുരുക്കത്തിൽ ഒരു ക്ഷേത്ര സമുച്ചയമാണ്.രണ്ടു ദിവസം മുഴുവൻ ഹംപിയിൽ കറങ്ങിയിട്ടും കണ്ടതിലേറെ ഇനിയും കാണാൻ ഉണ്ടെന്ന ഒരു തോന്നൽ അതായിരുന്നു എന്നിൽ അവശേഷിച്ചതിന്.ഹംപി തീർച്ചയായും വ്യക്തമായ പ്ലാനിങ്ങോട് കൂടി വരേണ്ട ഒരു സ്ഥലമാണ്. കടകളും ഹോട്ടലുകളും വിരലിലെണ്ണാവുന്നത് മാത്രം. അപ്പൂപ്പൻതാടിക്കൊപ്പം പോയത് കൊണ്ട് തന്നെ ഹംപിയിലെ ലോക്കൽ ആളുകളുടെ സഹായം രണ്ടു ദിവസം മുഴുവനായി ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.ഹോസ്പെട്ട് റെയിൽവേ സ്റ്റേഷനിൽ എത്തിയത് തൊട്ടു തുടർച്ചയായി രണ്ടു ദിവസം ഞങ്ങൾക്കായി ഓട്ടോ ഓടിച്ച ഓട്ടോ ചേട്ടന്മാരും , ഹംപിയുടെ കഥ പറഞ്ഞിട്ടും തീരാത്ത ടൂർ ഗൈഡും, തനി ഹംപി സ്റ്റൈലിൽ ഞങ്ങൾക്കായി ഭക്ഷണം പാകം ചെയ്ത ചേച്ചിമാരും എന്ന് വേണ്ട എല്ലാവരും ചേർന്ന് ഹംപി മനോഹരമായ ഒരുനുഭവമാക്കി തീർത്തു. ഹംപിയിൽ എത്തുന്നവർ കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലം ആഞ്ജനേയദ്രി ഹിൽ ആണ്. ഹിന്ദു പുരാണങ്ങൾ പ്രകാരം ഹനുമാന്റെ ജന്മസ്ഥലമാണ് ആഞ്ജനേയദ്രി ഹിൽ.

ഏകദേശം 575  കാൽപ്പടവുകൾ താണ്ടി വേണം മലമുകളിലെ അമ്പലത്തിലെത്താൻ. സമയകുറവും ട്രെക്കിങ് ബുദ്ധിമുട്ടും ഉള്ളത് കൊണ്ട് തന്നെ ഞങ്ങടെ ലിസ്റ്റിൽ ഇല്ലാത്ത ഒരു സ്ഥലമായിരുന്നു ആഞ്ജനേയദ്രി ഹിൽ.ഹനുമാന്റെ സ്വന്തം നാടായത് കൊണ്ട് തന്നെ കുരങ്ങന്മാർക്ക് ഒരു പഞ്ഞവും ഇല്ല ഹംപിയിൽ.ഹംപിയിലെത്തുന്നവർ സൂക്ഷിക്കേണ്ട ഒന്ന് ഇവരെയാണ്.ഹംപി പലർക്കും പല അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ചിലർക്കിതു വെറും അവശിഷ്ടങ്ങളായിരിക്കാം. വെറും കല്ലുകളായിരിക്കാം .പക്ഷെ ഹംപിയെ അറിഞ്ഞെത്തുന്നവർക്ക് ഇത് തീർച്ചയായും വേറൊരു ലോകമാണ്. വാക്കുകൾക്കതീതമായ ഒരനുഭവമാണ്. 





Monday 8 August 2022

HAMPl

 രണ്ടു മാസം കാത്തിരുന്ന് കിട്ടിയ പോസ്റ്റിംഗിനു റെഫ്യൂസൽ ലെറ്ററും കൊടുത്ത്‌ അതിന്റെ ഹാങ്ങ് ഓവറിൽ ഇരിക്കുമ്പോളാണ് അപ്പൂപ്പൻതാടിയുടെ ഹംപി ട്രിപ്പിന്റെ നോട്ടിഫിക്കേഷൻ വരുന്നത്.പല തവണ പോവാൻ ആഗ്രഹിച്ച സ്ഥലമായതുകൊണ്ട് തന്നെ മറ്റൊന്നും ചിന്തിക്കാതെ ബുക്ക് ചെയ്തു. ഒന്നര മാസം മുൻപ് തന്നെ ട്രിപ്പും പ്ലാൻ ചെയ്ത് ട്രെയിൻ ടിക്കറ്റും ബുക്ക് ചെയ്ത എനിക്ക് പക്ഷെ അൻപതു രൂപ നോട്ടിന് പുറകിലെ stone chariot ആയിരുന്നു അന്ന് ഹംപി. അതിനപ്പുറം ഒരു വലിയ സംസ്കാരം,ഒരു വലിയ ചരിത്രമുറങ്ങുന്ന മണ്ണാണ് ഹംപി എന്ന തിരിച്ചറിവുണ്ടായത് പിന്നീടുള്ള ദിവസങ്ങളിൽ ആയിരുന്നു. അറിയും തോറും നമ്മേ ആകർഷിക്കുന്ന ഹംപി. ഐതിഹ്യങ്ങളും പുരാണങ്ങളും സത്യമോ മിഥ്യയോ എന്ന് ഒരു നിമിഷമെങ്കിലും ചിന്തിച്ചു പോവും ഇവിടെ വന്നാൽ. ഇവിടെ കല്ലുകൾ കഥ പറയുന്നു, മണ്മറഞ്ഞു പോയ വിജയനഗര സാമ്രാജ്യത്തിന്റെ കഥ. 

Stone chariot

 നഗരത്തിന്റെ തിരക്കുകളിൽ നിന്ന് അകന്നു മാറി വളരെ കുറച്ചു ജനസംഖ്യയുള്ള വികസനം വളരെ കുറവ് മാത്രമുള്ള ഒരു പ്രദേശം. ഹംപി നഗരത്തോട് ചേർന്നു കിടക്കുന്ന ഹോസ്പെറ്റ് റെയിൽവേ സ്റ്റേഷനിൽ നിന്നായിരുന്നു അപ്പൂപ്പൻതാടിയുടെ യാത്ര തുടങ്ങുന്നത് ( അപ്പൂപ്പൻതാടി ഒരു ലേഡീസ് ട്രാവൽ ഗ്രൂപ്പ് ആണ് ). ബാംഗ്ലൂരിൽ നിന്ന് രാത്രി പുറപ്പെടുന്ന ഹംപി എക്സ്പ്രസ്സ് രാവിലെ 7 മണിക്ക് ഹോസ്പെറ്റിൽ എത്തി ചേരും. ഞങ്ങൾ 23 പേരായിരുന്നു ഇത്തവണ അപ്പൂപ്പൻതാടിക്കൊപ്പം ഹംപി കാണാൻ പുറപ്പെട്ടത്.ഹംപിയിൽ പ്രധാനമായും രണ്ടുതരത്തിലുള്ള സ്മാരകങ്ങൾ ആണ്‌ ഇന്നവശേഷിക്കുന്നത്. എണ്ണിയാൽ തീരാത്ത ആരാധനാലയങ്ങൾ ഒരു വശത്തും തകർന്നടിഞ്ഞ രാജവംശത്തിന്റെ അവശിഷ്ടങ്ങൾ മറു വശത്തും. വിരുപാക്ഷ ടെമ്പിളിൽ നിന്നു ടൂർ ഗൈഡ് ഞങ്ങൾക്കൊപ്പം ചേർന്നു.ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങളിൽ പോവുമ്പോൾ ടൂർ ഗൈഡ് വേണമെന്ന യാഥാർത്യം  തിരിച്ചറിഞ്ഞ യാത്ര കൂടിയായിരുന്നു ഇത്. ഹംപിയുടെ പ്രധാന ആകർഷണങ്ങളിൽ ഒന്ന് വിരൂപാക്ഷ ടെമ്പിൾ ആണ്. ഒരു ക്ഷേത്രം എന്നതിലുപരി art and architecture വിസ്മയം അതാണ് ഇവിടുള്ള തൂണുകളും ശില്പങ്ങളും. ശാസ്ത്രവും സാങ്കേതിക വിദ്യയും ഇത്രയേറെ വികസിച്ച ഈ കാലഘട്ടത്തിൽ നിന്ന് തിരിഞ്ഞു നോക്കുമ്പോൾ ഹംപിയിൽ അവശേഷിക്കുന്നതെല്ലാം അത്ഭുതമാണ്. കാലത്തിനു മുൻപേ സഞ്ചരിച്ച പ്രതിഭകൾ. വിരൂപാക്ഷ ടെമ്പിൾ ഗോപുരത്തിന്റെ inverted ഇമേജ് ക്ഷേത്രത്തിനകത്തെ ചുമരിൽ പ്രതിഫലിച്ചു കണ്ട നിമിഷം ഹംപിയിൽ ഒളിഞ്ഞിരിക്കുന്ന അത്ഭുദങ്ങളിൽ ഒന്നിതാണെന്നു ഞാൻ തിരിച്ചറിഞ്ഞു. Pin hole camera effect എന്ന ഒരു പ്രതിഭാസം വെറും കല്ലുകളാൽ തീർത്തു ലോകത്തിനു മുൻപിൽ സമർപ്പിച്ച വിജയനഗര സാമ്രാജ്യം. ഹംപിയിൽ ചിലവഴിക്കുന്ന ഓരോ നിമിഷവും നമ്മളവരിൽ അഭിമാനം കൊള്ളും. വിരൂപാക്ഷ ടെമ്പിളിൽ നിന്ന് ഞങ്ങൾ പോയത് വിജയ വിതല ടെമ്പിളിലെക്കാണ്.അവിടെ എത്തിയപ്പോൾ ആദ്യം കണ്ണുടക്കിയത് stone  chariot  ആണ്. ഇവിടത്തെ മറ്റൊരു പ്രധാന ആകർഷണമാണ് musical pillers. കൽത്തൂണുകളിൽ തട്ടിയാൽ വാദ്യോപകരണങ്ങളുടെ ശബ്ദം പുറപ്പെടുവിക്കുന്ന തൂണുകൾ. ആളുകളുടെ ഉപയോഗത്തിൽ പല തൂണുകളും നശിച്ചത് കൊണ്ട് തന്നെ ഇന്ന് നമുക്ക് അത് ആസ്വദിച്ചറിയാൻ മണ്ഡപത്തിലേക്ക് പ്രവേശനമില്ല. വിജയ വിതല ടെമ്പിളിൽ നിന്നിറങ്ങിയ ഞങ്ങളുടെ അടുത്ത ലക്‌ഷ്യം നൂറ്റാണ്ടുകളോളം ഹംപിയെ ഭരിച്ച രാജവംശം അടുത്തറിയുക എന്നതായിരുന്നു. കൂറ്റൻ മതിലുകളാൽ ചുറ്റപ്പെട്ട പ്രദേശം. കൊട്ടാരങ്ങളെല്ലാം നശിപ്പിക്കപ്പെട്ടിരിക്കുന്നു. ഇന്നവശേഷിക്കുന്നത് അവയുടെ ബേസ്‌മെന്റ്സ് മാത്രമാണ്.
Lotus mahal 

ലോട്ടസ് മഹൽ എന്നറിയപ്പെടുന്ന റാണി മാരുടെ സമ്മർ പാലസ് ഇന്നുമൊരലങ്കാരമായി നിലകൊള്ളുന്നുണ്ടവിടെ. പാലസിലേക്ക് ഇന്ന് യാത്രക്കാർക്ക് പ്രവേശനമില്ല. ലോട്ടസ് മഹൽ പോലെ തന്നെയുള്ള മറ്റൊരു ആകർഷണം  elephant stable  ആണ്. റോയൽ എലിഫന്റ്സിനു വേണ്ടി പണി തീർത്ത മാളിക. ആനക്കും ആനപാപ്പാനും ഇത്രേം വലിയ മാളികയാണേൽ ചുറ്റിലും തകർന്നടിഞ്ഞു കിടക്കുന്ന രാജകൊട്ടാരത്തിന്റെ വ്യാപ്തി നമുക്ക് ഊഹിക്കാവുന്നതേ ഉള്ളൂ.Queens bath ,Pushkarni, Mahanavami dibba, underground Shiva temple തുടങ്ങി പിന്നീടു പോയ സ്ഥലങ്ങൾ എല്ലാം തന്നെ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മേ അത്ഭുതപെടുത്തികൊണ്ടിരിക്കും. ഹംപിയിലെ മനോഹരമായ ആർക്കിടെക്ചർ വിസ്മയത്തിൽ എടുത്തു പറയേണ്ട ഒന്നാണ് പുഷ്കരണി.ക്ഷേത്രങ്ങളോട് ചേർന്ന് കാണപ്പെടുന്ന സ്റ്റപ്പ്ഡ് വെൽ.
Elephant stable 

ആദ്യദിവസത്തെ ഞങ്ങളുടെ അവസാന പ്രോഗ്രാം മഹാനവമി ടിബ്ബയിൽ നിന്നുള്ള സൂര്യാസ്തമയം ആയിരുന്നു. അവിടേക്ക് പോകും വഴിക്ക് മറ്റൊന്ന് കൂടി കണ്ടു.secret chamber എന്നറിയപ്പെടുന്ന ഒരു അണ്ടർ ഗ്രൗണ്ട് റൂം. രാജാക്കന്മാരും സൈനിക തലവന്മാരും തന്ത്രങ്ങൾ മെനഞ്ഞിരുന്ന പുറത്തു നിന്നുള്ളവർക്ക് എളുപ്പം മനസിലാക്കാൻ കഴിയാത്ത ഒരു അണ്ടർ ഗ്രൗണ്ട് റൂം.secret chamberil  നിന്നിറങ്ങിയ ഞങ്ങൾ പിന്നീട്‌ മഹാനവമി ടിബ്ബ ലക്‌ഷ്യം വെച്ച് നീങ്ങി. മേഘങ്ങൾ സൂര്യാസ്തമയം മുടക്കിയെങ്കിലും , ഒരു കാലത്തെ രാജാക്കന്മാരുടെ രാജ സദസ്സിലാണ് നിന്നതെന്നെ ചാരിതാർഥ്യത്തോടെയാണ് ഞങ്ങൾ മവനവമി ടിബ്ബയിൽ നിന്നിറങ്ങിയത്. തിരിച്ചു നടക്കുമ്പോൾ വിരൂപാക്ഷ ടെമ്പിളിനടുത്തായുള്ള മാർക്കറ്റ് ഒന്നുണർന്ന പോലെയാണ് തോന്നിയത്. നൂറ്റാണ്ടുകളോളം ഹംപിക്ക് അലങ്കാരമായി തല ഉയർത്തിനിൽകുന്ന വിരൂപാക്ഷ ടെമ്പിളും കടന്നു റൂമിലേക്ക് നീങ്ങിയപ്പോൾ മനസ്സ് നിറയെ ഹംപി ആയിരുന്നു. കണ്ടു തീർന്നതും ഇനി കാണാൻ പോകുന്നതുമായ ഹംപി.