ഹംപിയിലെ രണ്ടാംദിവസം ഞങ്ങളാരംഭിക്കുന്നത് പുലർച്ചെ നാലുമണിയോട് കൂടിയാണ്. മാതംഗ ഹില്ലിൽ നിന്നുള്ള സൂര്യോദയം, അതായിരുന്നു ആദ്യ പ്രോഗ്രാം. ഹംപി മനസ്സിൽ കയറിക്കൂടിയത് കൊണ്ട് തന്നെ അലാറം പോലും വേണ്ടി വന്നില്ല രാവിലെ എണീക്കാൻ. മല നിരകളാൽ ചുറ്റപെട്ടതാണ് ഹംപിയുടെ ഭൂപ്രകൃതി. മാതംഗ ഹില്ലും ഹേമകൂട ഹില്ലും ഇന്നും പഴയ പ്രതാഭത്തോടെ തലയുയർത്തി നിൽക്കുന്നുണ്ടിവിടെ.
At the top of Matanga hill |
View from matanga hill |
വിരൂപാക്ഷ ടെമ്പിളിൽ നിന്ന് തുടങ്ങിയ ഞങ്ങടെ ട്രിപ്പിന്റെ അവസാനം ഹേമകൂട ഹിൽ ആയിരുന്നു. എന്തിനാണ് രണ്ടു മല കയറാൻ പോകുന്നതെന്ന് തുടക്കത്തിൽ ചിന്തിച്ച എനിക്കുള്ള ഉത്തരം അവിടെ തന്നെ ഉണ്ടായിരുന്നു. മാതംഗ ഹില്ലിൽ നിന്നും തികച്ചും വ്യത്യസ്‌തമാണ് ഹേമകൂട ഹിൽ. ഇവിടെ മുഴുവൻ ക്ഷേത്രവശിഷ്ടങ്ങളാണ്. ഹേമകൂട ഹില്ലിന്റെ ഒരുവശത്തായാണ് വിരുപക്ഷ ടെമ്പിളുള്ളത്.ഹേമകൂട ഹിൽ ചുരുക്കത്തിൽ ഒരു ക്ഷേത്ര സമുച്ചയമാണ്.രണ്ടു ദിവസം മുഴുവൻ ഹംപിയിൽ കറങ്ങിയിട്ടും കണ്ടതിലേറെ ഇനിയും കാണാൻ ഉണ്ടെന്ന ഒരു തോന്നൽ അതായിരുന്നു എന്നിൽ അവശേഷിച്ചതിന്.ഹംപി തീർച്ചയായും വ്യക്തമായ പ്ലാനിങ്ങോട് കൂടി വരേണ്ട ഒരു സ്ഥലമാണ്. കടകളും ഹോട്ടലുകളും വിരലിലെണ്ണാവുന്നത് മാത്രം. അപ്പൂപ്പൻതാടിക്കൊപ്പം പോയത് കൊണ്ട് തന്നെ ഹംപിയിലെ ലോക്കൽ ആളുകളുടെ സഹായം രണ്ടു ദിവസം മുഴുവനായി ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു.ഹോസ്പെട്ട് റെയിൽവേ സ്റ്റേഷനിൽ എത്തിയത് തൊട്ടു തുടർച്ചയായി രണ്ടു ദിവസം ഞങ്ങൾക്കായി ഓട്ടോ ഓടിച്ച ഓട്ടോ ചേട്ടന്മാരും , ഹംപിയുടെ കഥ പറഞ്ഞിട്ടും തീരാത്ത ടൂർ ഗൈഡും, തനി ഹംപി സ്റ്റൈലിൽ ഞങ്ങൾക്കായി ഭക്ഷണം പാകം ചെയ്ത ചേച്ചിമാരും എന്ന് വേണ്ട എല്ലാവരും ചേർന്ന് ഹംപി മനോഹരമായ ഒരുനുഭവമാക്കി തീർത്തു. ഹംപിയിൽ എത്തുന്നവർ കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലം ആഞ്ജനേയദ്രി ഹിൽ ആണ്. ഹിന്ദു പുരാണങ്ങൾ പ്രകാരം ഹനുമാന്റെ ജന്മസ്ഥലമാണ് ആഞ്ജനേയദ്രി ഹിൽ.
ഏകദേശം 575 കാൽപ്പടവുകൾ താണ്ടി വേണം മലമുകളിലെ അമ്പലത്തിലെത്താൻ. സമയകുറവും ട്രെക്കിങ് ബുദ്ധിമുട്ടും ഉള്ളത് കൊണ്ട് തന്നെ ഞങ്ങടെ ലിസ്റ്റിൽ ഇല്ലാത്ത ഒരു സ്ഥലമായിരുന്നു ആഞ്ജനേയദ്രി ഹിൽ.ഹനുമാന്റെ സ്വന്തം നാടായത് കൊണ്ട് തന്നെ കുരങ്ങന്മാർക്ക് ഒരു പഞ്ഞവും ഇല്ല ഹംപിയിൽ.ഹംപിയിലെത്തുന്നവർ സൂക്ഷിക്കേണ്ട ഒന്ന് ഇവരെയാണ്.ഹംപി പലർക്കും പല അനുഭവങ്ങളാണ് സമ്മാനിക്കുന്നത്. ചിലർക്കിതു വെറും അവശിഷ്ടങ്ങളായിരിക്കാം. വെറും കല്ലുകളായിരിക്കാം .പക്ഷെ ഹംപിയെ അറിഞ്ഞെത്തുന്നവർക്ക് ഇത് തീർച്ചയായും വേറൊരു ലോകമാണ്. വാക്കുകൾക്കതീതമായ ഒരനുഭവമാണ്.