Thursday 25 September 2014

അയിഷ


ഏകാന്തത  എന്നും  അവളെ അലട്ടിയിരുന്നു. എന്നിട്ടും  അവൾക്കൊപ്പൊമുള്ളവരോ  അവളുടെ  കൂടെ നടന്നവരോ  അവളെ തിരിച്ചറിഞ്ഞില്ല.വർഷങ്ങൾക്കിപ്പുറം  വീണ്ടും  ഈ  സ്കൂൾ മുറ്റത്തു തിരിച്ചെത്തിയപ്പോൾ അവളുടെ ഓർമ്മകൾ  കൂടുതൽ  വേദനിപ്പിക്കുന്നു.കാലമെത്രയോ  കഴിഞ്ഞിരിക്കുന്നു .എന്നിട്ടും  അവളുടെ  മുഖം മനസ്സിൽ  നിന്നും മായുന്നില്ല.
                  ജീവിതത്തിൽ  എന്തെക്കെയോ  ചെയ്യണമെന്നാഗ്രഹിച്ച ,ജീവിതത്തിൽ  എന്തെക്കൊയോ  നേടണമെന്നാഗ്രഹിച്ച  പ്രത്യാശയുടെ  സ്വപ്നങ്ങൾ  മാത്രം കണ്ടു  നടന്നിരുന്ന  ഒരു പെണ്‍കുട്ടി അയിഷ. അവളുടെ  സ്വപ്നങ്ങളിൽ  നിന്ന് എന്നാണ് വർണങ്ങൾ  അപ്രത്യക്ഷമായി  തുടങ്ങിയതെന്നറിയില്ല. അവളതാരോടും പറയാനും  ശ്രമിച്ചില്ല . ഒരു  പക്ഷെ കാലത്തിന്റെ  കണക്കു കൂട്ടലുകളിൽ തന്റെ  സ്വപ്‌നങ്ങൾ പിഴുതെറിയപ്പെടും എന്നവൾ  മുൻപേ തിരിച്ചറിഞ്ഞിരിക്കണം. അതു കൊണ്ടായിരിക്കാം അവൾ  ഏകാന്തതയെ സ്നേഹിച്ചു  തുടങ്ങിയത്. മനസിന്റെ  സങ്കീർണ്ണതകൾ  പലപ്പൊഴും അവളെ വേദനിപ്പിച്ചിരുന്നു . പക്ഷെ  അവളണിഞ്ഞ ചായങ്ങൾ  എല്ലാം  മറച്ചു വെച്ചു . ഇന്നിന്റെ നേർത്ത വ്യതിയാനങ്ങൾ  പോലും  അവളെ ഭയപ്പെടുത്തിയിരുന്നു. വർണങ്ങളുടെയും  വരകളുടെയും സ്വപ്നങ്ങളുടെയും  ലോകത്ത്  നിന്ന് പുതിയൊരു ജീവിതത്തിലേക്കവളെ  സമൂഹവും  സാമൂഹ്യ വ്യവസ്ഥയും  വലിച്ചിഴച്ചപ്പോൾ  അതുൾക്കൊള്ളാൻ അവൾക്കാകുമായിരുന്നില്ല. തന്റെ  സ്വപ്നത്തിലേക്കുള്ള  ദൂരം കൂടുന്നതനുസരിച്ച്  അവൾക്കുള്ളിലും  ഭാവ ഭേദങ്ങൾ മാറി  മറഞ്ഞു . ഏതോ  ഒരു  രാവിൽ അവൾ  തന്റെ  വിധി  തിരുത്തിയെഴുതി. അവസാനമായി  അവളെ  കാണുമ്പോൾ അവളുടെ  മുഖത്ത്  നിന്ന്  പുഞ്ചിരി  മാഞ്ഞിട്ടില്ലായിരുന്നു. തന്റെ  വിധി  സ്വയം  തിരുത്തിയെഴുതിയതിന്റെ  ചാരിതാർത്ഥ്യം.
       വർഷങ്ങൾക്കിപ്പുറം  വീണ്ടും ഈ  സ്കൂൾ മുറ്റവും  ഇവിടത്തെ  കുട്ടികളും അവളുടെ  നിഷ്കളങ്കമായ  മുഖം  ഓർമിപ്പിക്കുന്നു. അന്ന്  അതുൾകൊള്ളാൻ  കഴിഞ്ഞില്ലെങ്കിലും ഇന്ന്  ഞാൻ  അവളെ  തിരിച്ചറിയുന്നു. ഇന്നിവിടെ  ഓടിക്കളിക്കുന്ന  പലരിലും  അവളുടെ  ചിന്തയുടെ  അംശങ്ങൾ ഉണ്ടായിരിക്കാം. അത്  തിരിച്ചറിയാൻ  അവർക്കൊപ്പം  നടക്കാൻ  ആരുമില്ലാതാകുമ്പോൾ  ഉണ്ടാകുന്ന  വേദനയുടെ  മറു  മരുന്നുകൾ കണ്ടെത്തുമ്പോഴേക്കും  കാലം  പിന്നിട്ടിരിക്കും.വളരെ  ദൂരം .

Monday 14 July 2014

ഇറാഖ്‌.

ഒരായുസിന്റെ  സ്വപ്നങ്ങളും
പ്രതീക്ഷകളും
യുദ്ധ ഭൂമിയിലുപേക്ഷിച്ച്
സ്നേഹത്തിന്റെ,സ്വാന്തനത്തിന്റെ
മാലാഖമാർ തിരിച്ചെത്തിയപ്പോൾ
ഒരു നാട്
വികാരധീനമായി.
അപ്പൊഴും ഇറാഖ്‌
എരിയുകയായിരുന്നു
ഭയപ്പെടുത്തുന്ന വെടിയൊച്ചകളും
ചിതറിത്തെറിച്ച ഗ്രനേഡുകളും
ഇറാഖിന്റെ
മാറ് പിളർന്നു.
രക്തത്തിൽ കുതിർന്ന കൈകൾ
ജീവനായി യാചിക്കുമ്പോൾ
കടിച്ചു കീറിയ മൃതശരീരം
പോലെ നിശ്ചലമായി
ഇറാഖ്‌.
മുറിവിലൂടൊലിച്ചിറങ്ങിയ
ചോരാത്തുള്ളികളിൽ നിന്ന്
പച്ച മാംസത്തിന്റെ മണം
ഇനിയുമകന്നിട്ടില്ല.
ചിതറിത്തെറിച്ച
കൈകളിൽ നിന്നുടഞ്ഞു വീണു
ഒരു  നാടിന്റെ സ്വപ്‌നങ്ങൾ.
എന്തിനായിരുന്നീ
 കൂട്ടക്കുരുതി?
ചോരയിൽ കുളിച്ചകുഞ്ഞിനെ
വാരിപ്പുണരുന്ന അച്ഛനും
യുദ്ധ ഭൂമിയിൽ തളർന്നു
വീണ അമ്മമാരും
സ്വപ്‌നങ്ങൾ നഷ്ടമായതറിഞ്ഞു
വിലപിക്കുന്ന
സഹോദരങ്ങളും നിറഞ്ഞ
ഇറാഖിനി
പുനർ ജനിക്കുമോ
അവശേഷിക്കുന്ന
ചാരത്തിൽ നിന്ന് ?
 

Saturday 15 February 2014

നിന്നോർമ്മയിൽ

കനൽ മൂടിയിട്ട നിന്നോർമ്മയിൽ
ഇന്നെന്നാത്മാവ് നീറുന്നു.
വഴി  മാറി വന്നിടും വസന്തവും
ശിശിരവും
അണയാത്ത നിന്നോർമ്മകളെ
വിസ്മരിക്കാൻ.
അണയാൻ  വെമ്പുന്ന
ദീപ നാളങ്ങളിലെ
കനിവറ്റ മെഴുകുതിരിയിന്നു ഞാൻ.
ഇരുണ്ട തമോഗർത്തങ്ങളെ
മനസാവരിക്കവേ
ഒരു ദീപനാളമായി
നീ അരികിലെത്തി.
ദിശയറിയാതലഞ്ഞു
നാം മുൾപ്പരപ്പിൽ.
കനലുകൾ വേവുന്ന
നെരിപ്പോടുകളിൽ.
ഇടയിലെവിടെയോ നാം
തിരിച്ചറിഞ്ഞു
പഥികരാം നമുക്കൊരേ പാത.
അകലെ  വിരിഞ്ഞ നീലക്കുറിഞ്ഞിക്കായി
അതിരറ്റ നോമ്പുകൾ നോറ്റു നാം.
ഋതു ഭേദങ്ങൾ വഴി മാറി വന്നു
കാലം കൽപ്പടവിലെത്തി.
പക്ഷെ  കാൽപ്പനികതയിൽ
നീയലിഞ്ഞു.
ഇന്നു  നീ  വെറുമൊരോർമ്മ മാത്രം
പുസ്തകത്താളിലെ
അക്ഷരക്കൂട്ടുകളിൽ,
അറിയുന്നു ഞാൻ നിൻ സ്പന്ദനം.
ഇടതോരാതെ  പെയ്യുന്ന പേമാരിയിൽ
മാറ്റൊലി  കൊള്ളുന്നു കാലൊച്ചകൾ.
ചിതലരിക്കാത്ത ഓർമ്മകളിൽ
വിടരുന്നു നിൻ പുഞ്ചിരിയെന്നും.


 

Tuesday 7 January 2014

ക്ഷണികം



ഒരു മഞ്ഞു നീർകണം
നീയെന്നോട്‌  യാത്ര  ചൊല്ലവേ
അറിയുന്നു  ഞാൻ
കാലത്തിന്റെ  ക്ഷണികത.
ഇന്നലെ നടന്ന  വഴികൾക്കന്യമായി
തീർന്നു  കായലും
പുൽപ്പരപ്പും
അവയെ  താലോലിച്ചോ-
രാർദ്രമാം  മനസ്സും
കാല ചക്രം തിരിയുന്നു
പിൻ തിരിയാതെ
അവക്കൊപ്പമെത്താനോടാവേ
തളർന്നു വീഴുന്നു
പാതി  വഴിയിൽ  പലതും
വിധിയെന്നോർത്താശ്വസിക്കുന്നു
പലരും,  എന്നിട്ടും
വിളിച്ചു  വരുത്തിയ
വിധിയെ പഴിക്കാൻ  മടിക്കുന്നു
തിരുത്താൻ  മടിക്കുന്നു
ഒടുവിൽ തീർപ്പ് കൽപ്പിക്കുന്നു
ഇതാണ്  വിധി
ഇതാണ് ജീവിതം
ഇവിടെ എല്ലാം ക്ഷണികം
എല്ലാം നല്ലതിന് .

Wednesday 1 January 2014

പുതുവർഷം

ഒടുവിൽ 2013 ഉം  വിട  പറഞ്ഞു .ഒരു വർഷക്കാലം 
തന്റെ  പദവി മനോഹരമായി  വിനിയോഗിച്ച 
2013 കണ്ണീരോടെ  ആ ശ്രേഷ്ഠ പദവി  കൈമാറി.
ഇനി  ഭരണ കാലം  2014 ന് .
  ലോക മെമ്പാടുമുള്ള ജനങ്ങൾ  ആഹ്ലാദത്തോടെ 
ആരവത്തോടെ  ആ സുദിനത്തിന്  സാക്ഷ്യം വഹിച്ചു.
ഇനി  അവശേഷിക്കുന്നത്  മനോഹരമായ  ഓർമ്മകൾ 
മാത്രം.കളിച്ചും ചിരിച്ചും  സന്തോഷിച്ചും  ഇടയിലെവിടയോ 
ഈറനണിഞ്ഞും  ഒരു പാട് സുദിനങ്ങൾ .
അവയെല്ലാം  ഓർമ്മയുടെ താളുകളിലേക്ക് മടങ്ങുന്നു.
   ഒരു  നറു പുഞ്ചിരിയോടെ ഒരുപാടു വാഗ്ദാനങ്ങളുമായെത്തി 
നിൽക്കുന്ന  ഈ  പുതു വർഷം ഏവർക്കും  സന്തോഷവും 
സമാധാനവും  നൽകട്ടെ .

          പുതുവത്സരാശംസകൾ