Friday 6 December 2013

ഫെയ്സ്ബുക്കുകൾ പറയുന്നത്

 അവിചാരിതമായി  വീണുകിട്ടിയ  ഒരവധി.കേരളത്തിലേക്ക്  പറന്നിറങ്ങുമ്പോൾ അയാളുടെ  മനസ്  നിറയെ സ്വപ്നങ്ങളായിരുന്നു.നിറമുള്ള  ഓർമ്മകളായിരുന്നു.ഇത്തവണത്തെ  വരവിനു 
തന്റെ  പഴയ ക്യാമ്പസിലേക്ക്  പോകണം, അർജുനൊപ്പം .
             ഒരിക്കലും  മറക്കാനാവാത്ത ഓർമ്മകൾ തനിക്കു  സമ്മാനിച്ച  തന്നെ താനാക്കിയ  ക്യമ്പസ്.വർഷങ്ങൾ  പിന്നിട്ടിട്ടും ആ  ക്യാമ്പസിന്റെ ഓരോ  കോണും തനിക്ക്‌ പരിചിതമാണ്. അയാൾ ഓർത്തു.എല്ലാം ഇന്നലെ കഴിഞ്ഞ  പോലെ .ജീവിതത്തിലെ മനോഹരമായ  ഒരധ്യായം.വർണ്ണങ്ങളുടെ  ഒരു ലോകം .എന്തായിരിക്കും ആ  ക്യാമ്പസിന് ഇന്നു തന്നോട്  പറയാനുള്ളത് .വർഷങ്ങൾക്കു  ശേഷമുള്ള  ഒരു കൂടിക്കാഴ്ച്ച.ക്ലാസ്സ്‌ മുറിയിലെ  ചുമരുകളിൽ  കോറിയിട്ട  ചിത്രങ്ങൾ  അതിന്നപ്രത്യക്ഷമായിരിക്കും .സമരം നടത്തിയും  വഴക്കടിച്ചും  നടന്ന പാതകൾ  അതിന്നവിടെ  കാണുമോ?അയാളുടെ  മനസ്  പഴയതെന്തൊക്കെയൊ ചികഞ്ഞെടുക്കുകയായിരുന്നു.പരിസരം  പോലും  മറന്നുള്ള  ഒരിരുപ്പ്.കാറ്  നിരത്തിലൂടെ  അതിവേഗം കുതിച്ചോടുന്നു.പക്ഷെ  അയാൾക്ക്  യാതൊരു  ഭാവ വ്യത്യാസവും  ഇല്ല.ആയിരം പൂർണ്ണ ചന്ദ്രന്മാരെ ഒരിമിച്ചു കാണാൻ പോകുന്ന പോലെ  ഒരനുഭൂതി.പക്ഷെ അർജുന്റെ മുഖത്ത് സന്തോഷമൊന്നും ഇല്ല.അവന്റെ  കണ്ണുകൾ ഫേസ്ബുക്കിന്റെ താളുകളിലാണ്. അജ്ഞാതരായ തന്റെ സുഹൃത്തുക്കൾക്ക്   മാറി  മാറി സന്ദേശങ്ങൾ അയച്ച് അവൻ സമയം  തള്ളി നീക്കുന്നു.ഈ  സൗഹൃദകൂട്ടായ്മ ഇന്നവന്റെ  ജീവ  താളമാണ്.അർജുൻ മറ്റൊന്നിലും ശ്രദ്ധിക്കുന്നില്ലെന്നു  മനസിലാക്കിയ അയാൾ  ഡ്രൈവറോട് അൽപ്പം കുശലം പറഞ്ഞു പുറത്തേക്ക്  കണ്ണും  നട്ടിരുന്നു. ഓരോ  മിനുട്ടിനും ഒരായുസ്സിന്റെ  ദൈർഘ്യം.കണ്ടു മറന്ന പാതകൾ വീണ്ടും  കണ്മുന്നിലൂടെ നീങ്ങിയകലുമ്പോൾ അവ്യക്തമായ പലതും മനസ്സിൽ തെളിഞ്ഞു വരുന്നു.
ദൂരെ തന്റെ  പഴയ കലാലയം ദൃശ്യമായപ്പോൾ അയാളുടെ ഹൃദയമിടിപ്പ് കു‌ടി. എല്ലാം  ഇന്നലെ കഴിഞ്ഞ പോലെ.ആ  കാറ്റു പോലും തന്നെ  തിരിച്ചറിയുന്നതായി അയാള്ക്ക് തോന്നി.കാറിൽ  നിന്നിറങ്ങുമ്പോൾ സ്വർഗത്തിലെത്തിയ  ഒരനുഭൂതി .അയാൾ  ചുറ്റും  നോക്കി .താനോടി  നടന്ന ക്യാമ്പസ്.ജീവിതത്തോട്  പൊരുതാൻ ,ജീവിതത്തെ  സ്നേഹിക്കാൻ  തന്നെ പഠിപ്പിച്ച,സ്വപ്നം  കാണാൻ പഠിപ്പിച്ച ,പ്രണയങ്ങൾ  ഇതൾ വിരിഞ്ഞ,നല്ല സൗഹൃദങ്ങളുടെ സ്പന്ദനങ്ങൾ ഇന്നും വിട്ടു മാറാത്ത പാതയോരങ്ങൾ.ഒരുപാട്  തലമുറകൾ കളിച്ചും ചിരിച്ചും കടന്നു പോയ  ആ ക്യാമ്പസ്  അതിനിന്നും ഒരു പതിനേഴുകാരിയുടെ  സൗന്ദര്യമാണെന്ന്  തോന്നി അയാൾക്ക്.
         ഒരു സ്വപ്ന ലോകത്തിലെന്ന പോലെ അയാൾ ഞെട്ടിയുണർന്നു."അർജുൻ  കം വിത്ത് മി" അയാൾ   മകനെ വിളിച്ചു .പക്ഷെ  അവനപ്പൊഴും തന്റെ ഫെയ്സ്ബുക്ക്‌  പേജിൽ പരതിക്കൊണ്ടിരിക്കുകയായിരുന്നു .അമേരിക്കയിലെയും  ഓസ്ട്രേലിയയിലെയും അജ്ഞാതരായ
സുഹൃത്തുക്കൾക്ക്  വേണ്ടി .അയാൾ ഒരു  നിമിഷം മൗനമായ്  നിന്നു.മനസ്സിലെവിടെയോ ഒരു വിങ്ങൽ.അവനെ  ശല്യപ്പെടുത്തേണ്ടെന്നു കരുതി അയാൾ നടന്നു.ഓർമ്മകൾ  തളം കെട്ടി നിൽക്കുന്ന  ആ  വരാന്തയിലൂടെ നടക്കുമ്പോഴും അയാൾ  ആലോചിക്കുകയായിരുന്നു .എന്താണീ  ഫെയ്സ്ബുക്കുകൾക്ക്  ഇത്ര  പറയാനുള്ളത് ?

1 comment:

  1. മനസ്സില്‍ പതിയിരിക്കുന്ന സ്നേഹത്തിന്റെ താരാട്ടുകള്‍ ....

    ReplyDelete