Thursday 25 September 2014

അയിഷ


ഏകാന്തത  എന്നും  അവളെ അലട്ടിയിരുന്നു. എന്നിട്ടും  അവൾക്കൊപ്പൊമുള്ളവരോ  അവളുടെ  കൂടെ നടന്നവരോ  അവളെ തിരിച്ചറിഞ്ഞില്ല.വർഷങ്ങൾക്കിപ്പുറം  വീണ്ടും  ഈ  സ്കൂൾ മുറ്റത്തു തിരിച്ചെത്തിയപ്പോൾ അവളുടെ ഓർമ്മകൾ  കൂടുതൽ  വേദനിപ്പിക്കുന്നു.കാലമെത്രയോ  കഴിഞ്ഞിരിക്കുന്നു .എന്നിട്ടും  അവളുടെ  മുഖം മനസ്സിൽ  നിന്നും മായുന്നില്ല.
                  ജീവിതത്തിൽ  എന്തെക്കെയോ  ചെയ്യണമെന്നാഗ്രഹിച്ച ,ജീവിതത്തിൽ  എന്തെക്കൊയോ  നേടണമെന്നാഗ്രഹിച്ച  പ്രത്യാശയുടെ  സ്വപ്നങ്ങൾ  മാത്രം കണ്ടു  നടന്നിരുന്ന  ഒരു പെണ്‍കുട്ടി അയിഷ. അവളുടെ  സ്വപ്നങ്ങളിൽ  നിന്ന് എന്നാണ് വർണങ്ങൾ  അപ്രത്യക്ഷമായി  തുടങ്ങിയതെന്നറിയില്ല. അവളതാരോടും പറയാനും  ശ്രമിച്ചില്ല . ഒരു  പക്ഷെ കാലത്തിന്റെ  കണക്കു കൂട്ടലുകളിൽ തന്റെ  സ്വപ്‌നങ്ങൾ പിഴുതെറിയപ്പെടും എന്നവൾ  മുൻപേ തിരിച്ചറിഞ്ഞിരിക്കണം. അതു കൊണ്ടായിരിക്കാം അവൾ  ഏകാന്തതയെ സ്നേഹിച്ചു  തുടങ്ങിയത്. മനസിന്റെ  സങ്കീർണ്ണതകൾ  പലപ്പൊഴും അവളെ വേദനിപ്പിച്ചിരുന്നു . പക്ഷെ  അവളണിഞ്ഞ ചായങ്ങൾ  എല്ലാം  മറച്ചു വെച്ചു . ഇന്നിന്റെ നേർത്ത വ്യതിയാനങ്ങൾ  പോലും  അവളെ ഭയപ്പെടുത്തിയിരുന്നു. വർണങ്ങളുടെയും  വരകളുടെയും സ്വപ്നങ്ങളുടെയും  ലോകത്ത്  നിന്ന് പുതിയൊരു ജീവിതത്തിലേക്കവളെ  സമൂഹവും  സാമൂഹ്യ വ്യവസ്ഥയും  വലിച്ചിഴച്ചപ്പോൾ  അതുൾക്കൊള്ളാൻ അവൾക്കാകുമായിരുന്നില്ല. തന്റെ  സ്വപ്നത്തിലേക്കുള്ള  ദൂരം കൂടുന്നതനുസരിച്ച്  അവൾക്കുള്ളിലും  ഭാവ ഭേദങ്ങൾ മാറി  മറഞ്ഞു . ഏതോ  ഒരു  രാവിൽ അവൾ  തന്റെ  വിധി  തിരുത്തിയെഴുതി. അവസാനമായി  അവളെ  കാണുമ്പോൾ അവളുടെ  മുഖത്ത്  നിന്ന്  പുഞ്ചിരി  മാഞ്ഞിട്ടില്ലായിരുന്നു. തന്റെ  വിധി  സ്വയം  തിരുത്തിയെഴുതിയതിന്റെ  ചാരിതാർത്ഥ്യം.
       വർഷങ്ങൾക്കിപ്പുറം  വീണ്ടും ഈ  സ്കൂൾ മുറ്റവും  ഇവിടത്തെ  കുട്ടികളും അവളുടെ  നിഷ്കളങ്കമായ  മുഖം  ഓർമിപ്പിക്കുന്നു. അന്ന്  അതുൾകൊള്ളാൻ  കഴിഞ്ഞില്ലെങ്കിലും ഇന്ന്  ഞാൻ  അവളെ  തിരിച്ചറിയുന്നു. ഇന്നിവിടെ  ഓടിക്കളിക്കുന്ന  പലരിലും  അവളുടെ  ചിന്തയുടെ  അംശങ്ങൾ ഉണ്ടായിരിക്കാം. അത്  തിരിച്ചറിയാൻ  അവർക്കൊപ്പം  നടക്കാൻ  ആരുമില്ലാതാകുമ്പോൾ  ഉണ്ടാകുന്ന  വേദനയുടെ  മറു  മരുന്നുകൾ കണ്ടെത്തുമ്പോഴേക്കും  കാലം  പിന്നിട്ടിരിക്കും.വളരെ  ദൂരം .

4 comments:

  1. വേദനയുടെ മറു മരുന്നുകൾ കണ്ടെത്തുമ്പോഴേക്കും കാലം പിന്നിട്ടിരിക്കും.വളരെ ദൂരം .

    കൊള്ളാം കേട്ടോ

    ReplyDelete
  2. നൊമ്പരമായ്..........................

    ReplyDelete
  3. ഏകാന്തതയുടെ അത്തരം അലട്ടലിൽ നിന്നാണ് ചില സൃഷ്ടികൾ ജനിക്കുന്നത്... അല്ലേ സ്മൃതീ?

    ReplyDelete
    Replies
    1. ചിലപ്പോഴെങ്കിലും.

      Delete